ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു വിദേശനേതാക്കളെയും താരങ്ങളെയും ക്ഷണിക്കേണ്ടതില്ലെന്ന് ഇമ്രാൻ ഖാൻ. പതിനൊന്നിനു നടക്കുന്ന ചടങ്ങ് ലളിതമായിരിക്കണമെന്നും ഇമ്രാൻ താൽപര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം 25നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ സർക്കാരുണ്ടാക്കാനാണു പാർട്ടിയുടെ ശ്രമം.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വിദേശനേതാക്കളെയും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളെയും ക്ഷണിക്കാൻ പിടിഐ പരിപാടിയിട്ടിരുന്നു. എന്നാൽ, ധൂർത്ത് ഒഴിവാക്കാൻ ലളിതമായ ചടങ്ങു മതിയെന്ന് ഇമ്രാൻ തീരുമാനിക്കുകയായിരുന്നു. പാക്ക് പ്രസിഡന്റ് മൈമൂൺ ഹുസൈന്റെ വസതിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇമ്രാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നു പിടിഐ വക്താവ് ഫവാദ് ചൗധിരി അറിയിച്ചു. പാർട്ടി നേതാക്കളും ഇമ്രാന്റെ അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും.
ഇതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണം ലഭിച്ചെന്നും പങ്കെടുക്കുമെന്നും പഞ്ചാബിലെ മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവുമായ നവജോത് സിങ് സിദ്ദു അറിയിച്ചിരുന്നു. ഗാവസ്കറും കപിൽദേവും ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കും ക്ഷണം ലഭിച്ചതായി വാർത്തയുണ്ടായിരുന്നു. എന്നാൽ, ഇവരാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.