ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആൺമക്കൾ ഹസ്സനെയും ഹുസൈനെയും അധികൃതർ കരിമ്പട്ടികയിൽ പെടുത്തി. പാക്കിസ്ഥാന്റെ പാസ്പോർട്ട് ഉപയോഗിച്ചു യാത്ര ചെയ്യുന്നതിനും അവർക്കു വിലക്കേർപ്പെടുത്തി. ഷരീഫിനെതിരെയുള്ള മൂന്ന് അഴിമതിക്കേസുകളിൽ ഇവരും പ്രതികളാണ്.
എന്നാൽ ലണ്ടനിൽ കഴിയുന്ന ഇവർ ഇതുവരെ വിചാരണയ്ക്കു ഹാജരാകാതിരുന്നതിനാൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇവർക്കെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പാക്കിസ്ഥാൻ ഇന്റർപോളിനെ സമീപിച്ചിരുന്നു. ഇതിനിടെ, നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുപ്പക്കാരൻ സുൾഫിക്കർ അബ്ബാസ് ബുഖാരി രാജ്യം വിടുന്നത് അഴിമതിവിരുദ്ധ അന്വേഷണ വിഭാഗമായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ തടഞ്ഞു.