ഇസ്‌ലാമാബാദ് ∙ നിറകണ്ണുകളോടെ, ഉറുദു സത്യപ്രതിജ്ഞയിലെ വാക്കുകളിൽ തപ്പിത്തടഞ്ഞ്, ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ മമ്‌നൂൻ ഹുസൈനാണു പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി (പിടിഐ) മേധാവിയായ മുൻ ക്രിക്കറ്റ് താരത്തിനു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
പാക്ക് പ്രധാനമന്ത്രിയായി രാഷ്ട്രത്തോടുള്ള ഇമ്രാന്റെ കന്നിപ്രസംഗം ഇന്നുണ്ടാകും. ഇരുപതംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് – നവാസ് (പിഎംഎൽഎൻ) പാർട്ടിയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) മാറി മാറി ഭരിച്ച പാക്കിസ്ഥാനിൽ മൂന്നാമതൊരു രാഷ്ട്രീയകക്ഷി ഭരണത്തിലെത്തുന്നത് ഇതാദ്യമാണ്.
ഇമ്രാന്റെ നേതൃത്വത്തിൽ പിടിഐ ഭരണം പിടിച്ചതോടെ, പിഎംഎൽഎൻ നേതാവും മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫാകും പാർലമെന്റിൽ പ്രതിപക്ഷ നേതാവ്.