ദമാസ്‌കസ്∙ സിറിയയുടെ തലസ്ഥാന നഗരമായ ദമാസ്‌കസിലെ രാജ്യാന്തര വിമാനത്താവളത്തിനുനേരെ ഇസ്രയേൽ മിസൈൽ ആക്രമണം. വ്യോമപ്രതിരോധ സംവിധാനം ഒട്ടേറെ മിസൈലുകളെ തകർത്തതായും സിറിയ അവകാശപ്പെട്ടു. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
വിമാനത്താവളത്തിനുസമീപമുള്ള ആയുധ ഡിപ്പോയ്ക്കുനേരെയാണു മിസൈൽ ആക്രമണമുണ്ടായതെന്നു ബ്രിട്ടൻ ആസ്ഥാനമായ യുദ്ധനിരീക്ഷകർ സിറിയൻ ഒബ്‌സർവേറ്ററി പറഞ്ഞു. രാത്രിആകാശത്തെ സ്ഫോടന ദൃശ്യം സിറിയ പുറത്തുവിട്ടിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങൾ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച രാത്രി ആദ്യം ഉഗ്ര സ്ഫോടനശബ്ദവും പിന്നാലെ ചെറുസ്ഫോടനങ്ങളും കേട്ടതായി ദമാസ്‌കസിൽനിന്നുളള മാധ്യമ റിപ്പോർട്ടുകളും പറയുന്നു.
കഴിഞ്ഞ 18 മാസത്തിനിടെ 200 വ്യോമാക്രമണങ്ങൾ സിറിയയിൽ നടത്തിയതായി ഈ മാസാദ്യം ഇസ്രയേൽ പ്രസ്താവിച്ചിരുന്നു. പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണകൂടത്തിനു പിന്തുണയുമായി സിറിയയിലെ ഇറാന്റെ ഇടപെടലുകളാണ് ഇസ്രയേൽ പ്രകോപനത്തിനു മുഖ്യകാരണം.