ലണ്ടൻ ∙ഇന്ത്യ അടക്കം കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ളവർക്ക്, ബ്രിട്ടനിൽ താമസക്കാരല്ലെങ്കിലും ബ്രിട്ടിഷ് സായുധസേനയിലെ ഒഴിവുകളിലേക്ക് ഇനി അപേക്ഷിക്കാം. ചുരുങ്ങിയത് 5 വർഷം ബ്രിട്ടനിൽ താമസിച്ചവർക്കേ അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നുള്ളൂ. ഈ വ്യവസ്ഥ നീക്കം ചെയ്തതോടെ ബ്രിട്ടനിൽ താമസിച്ചിട്ടില്ലാത്ത ഇന്ത്യക്കാർക്കും ബ്രിട്ടിഷ് സേനയുടെ ഭാഗമാകാൻ അവസരം ലഭിക്കും. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള 200 പേരെ ഒരുവർഷം ബ്രിട്ടിഷ് സേനകളിൽ നിയമിക്കാം എന്ന വ്യവസ്ഥ 2016 ൽ കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ ഇളവ്.
ബ്രിട്ടന്റെ കര, നാവിക, വ്യോമ സേനകളിലായി 8200 സൈനികരുടെ കുറവുണ്ടെന്നാണ് ഏപ്രിലിൽ പുറത്തു വന്ന ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ആൾക്ഷാമം പരിഹരിക്കാൻ സ്ത്രീകളെ റിക്രൂട് ചെയ്യാൻ നേരത്തെ ആരംഭിച്ചിരുന്നു. നിലവിൽ കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള 4500 പേർ ബ്രിട്ടിഷ് സേനകളിൽ ജോലി ചെയ്യുന്നുണ്ട്. പഴയ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 53 സ്വതന്ത്രരാജ്യങ്ങളുടെ കൂട്ടായ്മയാണു കോമൺവെൽത്ത്.