വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ഔദ്യോഗികാവശ്യങ്ങൾക്കു വ്യക്തിപരമായ ഇ മെയിൽ ഉപയോഗിച്ചത് വിവാദത്തിൽ. ഇതേക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചു. ട്രംപിന്റെ ഉപദേശക എന്ന ഔദ്യോഗിക പദവിയാണ് ഇവാൻകയ്ക്കുള്ളത്.
മുൻപ്, സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ, ഹിലറി ക്ലിന്റൻ ഔദ്യോഗികാവശ്യങ്ങൾക്കു സ്വന്തം ഇ മെയിൽ ഉപയോഗിച്ചത് യുഎസിൽ വൻ വിവാദമായിരുന്നു. ഇതിനു സമാനമാണ് പുതിയ ആരോപണവും. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഹിലറിക്കെതിരെ ട്രംപ് വ്യാപകമായി ഉപയോഗിച്ച ആയുധമായിരുന്നു ഇ മെയിൽ വിവാദം.
കഴിഞ്ഞ വർഷം 100 തവണ ഇവാൻക സർക്കാർ ആവശ്യങ്ങൾക്കായി സ്വന്തം മെയിൽ ഉപയോഗിച്ചുവെന്നാണു കണ്ടെത്തൽ. പ്രസിഡന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നു യുഎസിൽ നിയമമുണ്ട്. സ്വന്തം മെയിലിൽ നിന്ന് അയക്കുന്ന രേഖകൾ ഇങ്ങനെ സൂക്ഷിക്കാൻ കഴിയില്ലാത്തതു കൊണ്ടാണ് യുഎസിൽ ഇതു പ്രശ്നമാകുന്നത്.