ബെയ്ജിങ് ∙ റഷ്യയിൽ നിന്നു വാങ്ങിയ, വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 ട്രയംഫ് ചൈന വിജയകരമായി പരീക്ഷിച്ചു. കഴിഞ്ഞ മാസമാണു പരീക്ഷണം നടന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പരീക്ഷണം നടത്തിയ സ്ഥലം ഉൾപ്പെടെ മറ്റു വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
ശത്രുവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ മിസൈൽ ഉപയോഗിച്ചു തകർക്കാൻ കെൽപുള്ള എസ് 400 ട്രയംഫ്, 400 കിലോമീറ്റർ പരിധിയിൽ വ്യോമപ്രതിരോധം ഉറപ്പാക്കും. ഇതേ മിസൈൽ സംവിധാനം വാങ്ങുന്നതിനാണ് റഷ്യയുമായി കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ കരാറിലേർപ്പെട്ടത്.
യുഎസ് ഉപരോധ ഭീഷണി മറികടന്ന് 39,000 കോടി രൂപയ്ക്ക് എസ് 400 ന്റെ അഞ്ചു യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. 2 വർഷത്തിനകം ഇത് വ്യോമസേനയുടെ ഭാഗമാകും. റഷ്യയിൽ നിന്ന് എസ് 400 ട്രയംഫ് സ്വന്തമാക്കിയ ആദ്യവിദേശ രാജ്യമാണു ചൈന. 2014 ൽ ആണ് ചൈന–റഷ്യ കരാർ ഒപ്പുവച്ചത്. ചൈന വാങ്ങിയതിനു പിന്നാലെയാണ് ഇന്ത്യയും നടപടികൾക്ക് വേഗം കൂട്ടിയത്.