സ്വതന്ത്ര യുക്രെയ്ൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ സ്ഥാനമേറ്റു
Mail This Article
കീവ് (യുക്രെയ്ൻ)∙റഷ്യൻ ഓർത്തഡോക്സ് സഭയിൽനിന്ന് സ്വതന്ത്രമായ യുക്രെയ്ൻ ഓർത്തഡോക്സ് ചർച്ചിന്റെ അധ്യക്ഷനായി എപ്പിഫാനിയോസ് മെത്രാപ്പോലീത്ത (40) സ്ഥാനമേറ്റു. 11–ാം നൂറ്റാണ്ടിൽ നിർമിച്ച സെന്റ് സോഫിയാ കത്തീഡ്രലിൽ നടന്ന 3 മണിക്കൂർ നീണ്ട ശുശ്രൂഷയിൽ യുക്രെയ്ൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ ഉന്നത ഉദ്യോഗസ്ഥരുമൊത്ത് പങ്കെടുത്തു.
സഭ ഭരണകൂടത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 300 വർഷത്തിലേറെയായി റഷ്യൻ ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ നിയന്ത്രണത്തിലായിരുന്നു യുക്രെയ്ൻ ഓർത്തഡോക്സ് ചർച്ച്. റഷ്യൻ പിന്തുണയുള്ള വിമതർക്കെതിരായ യുക്രെയ്ൻ സേനയുടെ പോരാട്ടത്തിൽ സേനയ്ക്ക് സഹായങ്ങൾ എത്തിക്കാൻ മാർ എപ്പിഫാനിയോസ് മുൻനിരയിലുണ്ടായിരുന്നു.
കോൺസ്റ്റാന്റിനോപ്പിൾ (ഇസ്തംബുൾ) എക്യുമെനിക്കൽ പാത്രിയർക്കീസ് നേരത്തേ യുക്രെയ്ൻ സഭയെ അംഗീകരിച്ചു. മേഖലയിലെ പുരാതന ഓർത്തഡോക്സ് സമൂഹങ്ങളിൽ റഷ്യയ്ക്കുള്ള സ്വാധീനത്തിന് ഇതു തിരിച്ചടിയുമായി.