ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിൽ കശ്മീർ യോഗം; പാക്ക് വിദേശകാര്യമന്ത്രി പങ്കെടുത്തു
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിലെ ഹാളിൽ സംഘടിപ്പിച്ച, പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പങ്കെടുത്ത കശ്മീർ കോൺഫറൻസിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കു വിലക്ക്. കശ്മീരിൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഓൺ പാക്കിസ്ഥാൻ ആണ് പരിപാടി സംഘടിപ്പിച്ചത്. പാക്ക് അധിനിവേശ കശ്മീരിൽ ജനിച്ച കൺസർവേറ്റിവ് പാർട്ടി എംപി റഹ്മാൻ ചിസ്തിയാണ് അധ്യക്ഷത വഹിച്ചത്. പാക്ക് വംശജരായ ബ്രിട്ടിഷ് എംപിമാർ പങ്കെടുത്തു. ആർക്കും പ്രവേശിക്കാവുന്ന പരിപാടിയെന്നാണു പറഞ്ഞിരുന്നതെങ്കിലും ഇന്ത്യൻ മാധ്യമങ്ങളെ ഒഴിവാക്കുകയായിരുന്നു.
ബ്രിട്ടിഷ് പാർലമെന്റ് സമുച്ചയത്തിൽ ഇത്തരമൊരു പരിപാടിയിൽ പാക്ക് വിദേശകാര്യ മന്ത്രിക്കു പ്രസംഗിക്കാൻ അനുമതി നൽകിയതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാൽ, ഖുറേഷി ഔദ്യോഗിക അതിഥിയല്ലെന്നും സ്വകാര്യ സന്ദർശനത്തിലാണെന്നും ബ്രിട്ടിഷ് സർക്കാർ അറിയിച്ചു. ഇതേസമയം, പാക്കിസ്ഥാനിൽ ഇന്നലെ കശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിച്ചു. കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ കഴിഞ്ഞ ദിവസം ഷാ മഹ്മൂദ് ഖുറേഷി ഫോണിൽ വിളിച്ചിരുന്നു.