ചുഴലിക്കാറ്റ്: 26 ലക്ഷം പേർ ദുരിതത്തിൽ
Mail This Article
ഹരാരെ ∙ ഇദായ് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടാക്കുന്ന കെടുതി ദക്ഷിണപൂർവ ആഫ്രിക്കയിലെ 26 ലക്ഷം ജനങ്ങളെ ബാധിക്കുമെന്നും ഈ മേഖലയിൽ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രകൃതിദുരന്തമായി ഇതു മാറാമെന്നും ഐക്യരാഷ്ട്ര സംഘടന. ദുരന്തത്തിന്റെ ഭീകരത ഇനിയും വ്യക്തമായിട്ടില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. മൊസാംബിക്കിൽ മാത്രം മരണസംഖ്യ ആയിരത്തിലേറെ വരുമെന്ന് പ്രസിഡന്റ് ഫിലിപി ന്യുസി പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 170 കിലോമീറ്റർ വേഗത്തിലടിച്ച ചുഴലിക്കാറ്റ് മൊസാംബിക്കിലും തുടർന്നു സിംബാബ്‌വെയിലും മലാവിയിലും ദുരന്തം വിതച്ചു. മൊസാംബിക്കിൽ 17 ലക്ഷം പേരും മലാവിയിൽ 9.2 ലക്ഷം പേരും വസിച്ചിരുന്ന ഭാഗങ്ങളിൽ കൂടിയാണു ചുഴലി കടന്നുപോയത്.
മൊസാംബിക്കിൽ കാറ്റു വീശിയിട്ട് 5 ദിവസം ആയെങ്കിലും ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ കഴിഞ്ഞിട്ടില്ല. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും രക്ഷാപ്രവർത്തനത്തിനു തടസ്സമായി.