ഭീകരർക്കു സ്വർണം: തടയണമെന്ന് പാക്കിസ്ഥാനോട് എഫ്എടിഎഫ്
Mail This Article
ഇസ്‌ലാമാബാദ് ∙ സ്വർണ വിൽപന നിയന്ത്രിക്കണമെന്നു പാക്കിസ്ഥാനോടു രാജ്യാന്തര ഏജൻസിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) ആവശ്യപ്പെട്ടു. ഭീകരർക്കു സാമ്പത്തിക സഹായം ലഭിക്കുന്നതു തടയാനാണു നടപടി. രാജ്യത്തെ സ്വർണ വിപണികളുടെ കൃത്യമായ വിശദാംശങ്ങൾ ശേഖരിക്കണം, നേരിട്ടു പണം നൽകി സ്വർണം വാങ്ങുന്നതു നിയന്ത്രിക്കണം, പകരം, സ്വർണത്തിന്റെ വില ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ മുഖേന നൽകണം തുടങ്ങിയ നിർദേശങ്ങളാണു പാരിസ് ആസ്ഥാനമായ എഫ്എടിഎഫ് പാക്കിസ്ഥാനു നൽകിയിട്ടുള്ളത്.
ഭീകര സംഘടനകൾക്കും, നിരോധിത സംഘടനകൾക്കും ഒരു തരത്തിലും സ്വർണം ലഭിക്കുന്നില്ലെന്നു സർക്കാർ ഉറപ്പു വരുത്തണം. രാജ്യത്തു പ്രവർത്തിക്കുന്ന എല്ലാ ട്രസ്റ്റുകളുടെയും അവരുടെ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ശേഖരിക്കണം. ഇത്തരം ട്രസ്റ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും എഫ്എടിഎഫ് ആവശ്യപ്പെട്ടു. ഭീകരർക്കു സാമ്പത്തിക സഹായം തടയാനുള്ള നിയമങ്ങൾ ശക്തമല്ലാത്തതിനാൽ എഫ്എടിഎഫിന്റെ നിരീക്ഷണ പട്ടികയിലാണു പാക്കിസ്ഥാൻ. ശുപാർശകളിൽ പാക്കിസ്ഥാൻ സ്വീകരിച്ച നടപടികൾ എഫ്എടിഎഫ് മേയിൽ വിലയിരുത്തും.