ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണപ്പറക്കല് വിജയം; ‘ദിനോസർ യന്ത്രപ്പക്ഷി’
Mail This Article
വാഷിങ്ടൻ ∙ ചിറകുകൾ ആവോളം വിടർത്തി, നിശ്ചലമാക്കി നിർത്തി അലസമായി പറക്കുന്ന ഒരു ഭീമൻ വെള്ളപ്പക്ഷിയുടെ കറുത്തനിഴൽ പൂഴിമണ്ണിൽ പതിഞ്ഞു തുടങ്ങിയതും ആകാശത്തു കണ്ണുനട്ടുനിന്നവർ ആവേശത്തോടെ ആർപ്പുവിളിച്ചു. യുഎസിലെ കലിഫോർണിയയിലുള്ള മൊഹാവി മരുഭൂമിക്കുമീതേ സ്വർണനിറത്തിൽ ഒഴുകിയിറങ്ങിയ പുലർകാല സൂര്യവെളിച്ചത്തിൽ, ആജാനബാഹുവായ ‘റോക്കി’ന്റെ പരീക്ഷണപ്പറക്കൽ വിജയം.
പ്രാദേശിക സമയം രാവിലെ ഏഴോടെ പറന്നു പൊങ്ങി, മണിക്കൂറിൽ 304 കിലോമീറ്റർ വേഗം നേടി, 17000 അടി ഉയരത്തിൽ പറന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പടുകൂറ്റൻ വിമാനം ചരിത്രം കുറിച്ചത്. രണ്ടര മണിക്കൂർ പറന്ന ശേഷം മൊഹാവി എയർ ആൻഡ് സ്പേസ് പോർട്ടിൽ സുരക്ഷിതമായി നിലം തൊട്ടു. റോക്കറ്റുകൾക്കുള്ള ‘പറക്കുന്ന വിക്ഷേപണത്തറ’യായി രൂപകൽപന ചെയ്ത വിമാനം അടുത്തവർഷം റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പ്രഖ്യാപനം.
ഫ്യൂസലേജ് 2 എണ്ണം ബോയിങ് 747 എൻജിൻ 6 എണ്ണം
അലൻ സ്ഥാപിച്ച സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് രൂപം നൽകിയ ‘റോക്’ ചിറകളവിന്റെ കണക്കിലാണു ലോകത്തിലെ ഏറ്റവും വലിയ വിമാനമാകുന്നത്: 117 മീറ്റർ– അതായത് ഒരു ഫുട്ബോൾ മൈതാനത്തേക്കാൾ വലുതും എയർബസ് എ 380 വിമാനത്തിന്റെ ചിറകളവിന്റെ രണ്ടിരട്ടിയോളവും. സ്ട്രാറ്റോലോഞ്ച് സജീവമായി കളത്തിലിറങ്ങിയാൽ വമ്പൻ ബഹിരാകാശപദ്ധതികൾ മനസ്സിലുള്ള ഇലോൺ മസ്കിന്റെ സ്പേസ് എക്സിനും ബോയിങ്–ലോക്ഹീഡ് മാർട്ടിൻ പങ്കാളിത്തത്തിലുള്ള യുണൈറ്റഡ് ലോഞ്ച് അലയൻസിനും വലിയ ഭീഷണിയാകുമെന്നുറപ്പ്.
അലന്റെ ആശയം, അതിഗംഭീരം
മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ, മരിച്ചുപോയ പോൾ അലന്റെ ‘സ്വപ്നവിമാനപദ്ധതി’യാണിത്’. നൂതനവും ചെലവു കുറഞ്ഞതുമായ ഉപഗ്രഹ, പേടക വിക്ഷേപണത്തിനു പറ്റിയ വിമാനമായാണു റോക്കിനെ അലൻ വിഭാവന ചെയ്തത്. അതിഭീമമായ തോതിൽ ഇന്ധനം കത്തിച്ചുകൊണ്ട് വിക്ഷേപണത്തറയിൽനിന്നു റോക്കറ്റുകൾ കുത്തനെ പൊങ്ങി ഉപഗ്രഹം വിക്ഷേപിക്കുന്ന നിലവിലെ സമ്പ്രദായത്തിനൊരു ബദൽ.
വിമാനങ്ങൾക്കു പറന്നുപൊങ്ങാനുള്ള റൺവേ നെടുനീളത്തിലൊരെണ്ണം കിട്ടിയാൽ മതി, റോക്കറ്റുമായി ‘റോക്’ സുഖമായി പറന്നുപൊങ്ങും. 5 ലക്ഷം പൗണ്ട് വരെ ഭാരമുള്ള റോക്കറ്റുകളും ബഹിരാകാശപേടകങ്ങളും വഹിച്ച് അവയെ 35,000 അടി വരെ ഉയരത്തിലെത്തിക്കും. അത്രയുമായാൽ റോക്കറ്റ് ആവശ്യമായ ബാക്കി ദൂരം താണ്ടി അതിന്റെ ഉപഗ്രഹവിക്ഷേപണജോലി തുടങ്ങുകയായി.
English Summary: Stratolaunch: 'World's largest plane' lifts off for the first time