ഒടുവിൽ, ആതൻസിൽ അലക്സാണ്ടറിന്റെ പ്രതിമ
Mail This Article
ആതൻസ് ∙ ലോകം കീഴടക്കാൻ കുതിരപ്പുറത്തു കുതിക്കുന്ന യുവാവായ അലക്സാണ്ടർ ചക്രവർത്തിയുടെ 350 മീറ്റർ ഉയരമുളള വെങ്കലപ്രതിമ ഒടുവിൽ ആതൻസ് നഗരത്തിൽ സഥാപിച്ചു. മധ്യ ആതൻസിൽ ബ്രിട്ടിഷ് കവി ബൈറന്റെ പ്രതിമയ്ക്ക് എതിർഭാഗത്താണു പ്രതിമയുടെ സ്ഥാനം. യവനചരിത്രത്തിലെ മഹാനായ യോദ്ധാവിന്റെ പ്രതിമ 28 വർഷമായി ദേശീയതാതർക്കത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
1991 ൽ പ്രതിമ സ്ഥാപിക്കാൻ ആതൻസ് അധികൃതർ ഒരുങ്ങിയെങ്കിലും യൂഗോസ്ലാവ്യയിൽനിന്നു സ്വതന്ത്രമായ മാസിഡോണിയ റിപ്പബ്ലിക്, അലക്സാണ്ടർ ചക്രവർത്തിയുടെ പൈതൃകം അവകാശപ്പെട്ടു രംഗത്തെത്തിയതു തർക്കമായി. ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രീസ് സർക്കാരുമായുള്ള ചരിത്രപ്രധാനമായ കരാർ പ്രകാരം ഇരുരാജ്യങ്ങളും ദേശീയതാതർക്കം പരിഹരിച്ചു.
യൂഗോസ്ലാവ് റിപ്പബ്ലിക്, ‘നോർത്ത് മാസിഡോണിയ’ എന്ന പേരു സ്വീകരിച്ചു. ഗ്രീസ് പ്രവിശ്യക്കു ‘മാസിഡോണിയ’ എന്ന പേരും വിട്ടുകൊടുത്തു. പിന്നാലെ, അലക്സാണ്ടർ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ പിതാവ് ഫിലിപ് രണ്ടാമന്റെയും പേരിലുളള വിമാനത്താവളം, ഹൈവേ, ഫുട്ബോൾ സ്റ്റേഡിയം എന്നിവയ്ക്കും നോർത്ത് മാസിഡോണിയ പേരുകൾ മാറ്റി. ബിസി നാലാം നൂറ്റാണ്ടിലെ യുദ്ധവീരനായിരുന്ന അലക്സാണ്ടർ ഇന്നത്തെ ഗ്രീസിലെ മാസിഡോണിയ പ്രവിശ്യയിലാണു ജനിച്ചത്.