‘258 ഗ്രാം’ കുഞ്ഞ് മിടുക്കനായി വീട്ടിലേക്ക്
Mail This Article
ടോക്കിയോ ∙ ‘ലോകത്തിലേറ്റവും ഭാരക്കുറവോടെ ജനിച്ച് മരണത്തെ അതിജീവിച്ച ആൺകുട്ടി’ എന്ന റെക്കോർഡോടെ റയ്സുകെ എന്ന കുഞ്ഞ് ആശുപത്രിയിൽ നിന്ന്നു മടങ്ങുന്നു. ജനിച്ചപ്പോൾ കഷ്ടിച്ച് ഒരു ആപ്പിളിന്റെ ഭാരം (258 ഗ്രാം) മാത്രമാണുണ്ടായിരുന്നത്. അമ്മയ്ക്ക് രക്തസമ്മർദം കൂടിയതിനെത്തുടർന്ന് ഗർഭത്തിൽ 24 ആഴ്ചയും അഞ്ചു ദിവസവും പ്രായമുളളപ്പോഴാണ് കഴിഞ്ഞ ഒക്ടോബർ ഒന്നിന് കുഞ്ഞിനെ സീസേറിയനിലൂടെ പുറത്തെടുത്തത്. അന്ന് 22 സെന്റിമീറ്റർ മാത്രമായിരുന്നു ഉയരം.
ഏഴു മാസം കൊണ്ട് 13 ഇരട്ടി ഭാരം വച്ച് മിടുക്കനായി. 268 ഗ്രാം ഭാരവുമായി ജപ്പാനിൽ കഴിഞ്ഞ വർഷം ജനിച്ച ആൺകുട്ടിയുടേതായിരുന്നു ഇതു വരെയുള്ള റെക്കോർഡ്. 252 ഗ്രാം ഭാരവുമായി 2015ൽ ജർമനിയിൽ ജനിച്ച പെൺകുഞ്ഞാണ്, ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഭാരക്കുറവുള്ള കുഞ്ഞ്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പെൺകുട്ടികൾക്കാണ് കൂടുതൽ അതിജീവനശേഷി.