സഹ്രാൻ ഹാഷിമിന്റെ പിതാവും സഹോദരങ്ങളും കൊല്ലപ്പെട്ടു
Mail This Article
ശ്രീലങ്കയിലെ ചാവേർ ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ പിതാവും സഹോദരങ്ങളും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വെള്ളിയാഴ്‌ച കൽമുനയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് സെയ്‌നി ഹാഷിം, റിൽവാൻ ഹാഷിം, ഇവരുടെ പിതാവ് മുഹമ്മദ് ഹാഷിം എന്നിവർ മരിച്ചത്. 6 കുട്ടികളുൾപ്പെടെ 16 പേരാണ് മരിച്ചത്.
നേരത്തേ, വിശ്വാസികളല്ലാത്തവർക്ക് എതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നു പറഞ്ഞ് ഇവർ മൂവരും പുറത്തുവിട്ട വിഡിയോ സമൂഹമാധ്യമങ്ങൾ വഴി ലോകം കണ്ടിരുന്നു. മരിച്ച 3 പേരും സംഘടനയുമായി ബന്ധമുള്ളവരാണെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അവകാശപ്പെട്ടു. ഭീകരബന്ധം കണ്ടെത്താൻ ശ്രീലങ്കയിൽ സുരക്ഷാസേനയും സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സും വ്യാപകമായ തിരച്ചിൽ തുടരുകയാണ്. നാഷനൽ തൗഹിദ് ജമാഅത്തിനും ജമിയത്തുൽ മില്ലത്ത് ഇബ്രാഹിമിനും ലഭിച്ച വിദേശ സഹായങ്ങളെക്കുറിച്ച് അന്വേഷണം സജീവമാണ്.
ബട്ടിക്കലോവയ്‌ക്കു സമീപം കട്ടൻകുടിയിൽ തൗഹിദ് ജമാഅത്തുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്. ചാവേർ ആക്രമണങ്ങൾക്കു സന്നദ്ധരായ യുവാക്കൾക്കായും തിരച്ചിൽ നടക്കുന്നുണ്ട്.
രണ്ടാംഘട്ട സ്‌ഫോടന വിവരം കൂടി പുറത്തുവന്നതോടെ മുഴുവൻ വിദേശ ടൂറിസ്‌റ്റുകളും രാജ്യം വിടുന്ന തിരക്കിലാണ്. പല ഹോട്ടലുകളിലും 30% വരെ ബുക്കിങ് റദ്ദായിക്കഴിഞ്ഞു. ശ്രീലങ്കയിലുള്ളവരെ മടക്കിക്കൊണ്ടുവരാൻ നെതർലൻഡ്സ് പ്രത്യേക വിമാനം അയച്ചു. യൂറോപ്യൻ ട്രാവൽ രംഗത്തെ പ്രമുഖരായ ടിയുഐ ശ്രീലങ്കയിലേക്കുള്ള ബുക്കിങ് നിർത്തിവച്ചതായി അറിയിച്ചു.