വിദ്വേഷ പ്രസംഗം: സയീദിന്റെ ബന്ധു ഹാഫിസ് മക്കി അറസ്റ്റിൽ
Mail This Article
ലഹോർ ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാ അത്തുദ്ദഅവ നേതാവുമായ ഹാഫിസ് സയീദിന്റെ അടുത്ത ബന്ധു ഹാഫിസ് അബ്ദുറഹ്മാൻ മക്കി, പാക്കിസ്ഥാൻ സർക്കാരിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിൽ. ജമാ അത്തുദ്ദഅവയുടെ രാഷ്ട്രീയ, രാജ്യാന്തര വിഭാഗത്തിന്റെയും ജീവകാരുണ്യ സംഘടനയുടെയും തലവനായ മക്കി ഗുജ്റൻവാലയിലാണ് അറസ്റ്റിലായത്. യുഎസിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും സമ്മർദത്തെ തുടർന്ന് ഭീകരസംഘടനകൾക്കു മൂക്കുകയറിടുന്ന പാക്കിസ്ഥാൻ സർക്കാരിന്റെ സമീപകാല നീക്കത്തെ വിമർശിച്ചതിനാണ് അറസ്റ്റ്.
സയീദിനെ മാർച്ച് മുതൽ ലഹോറിലെ ജമാ അത്തുദ്ദഅവ ആസ്ഥാനത്തു പ്രവേശിക്കാനോ മതപ്രസംഗം നടത്താനോ പാക്ക് സർക്കാർ അനുവദിക്കുന്നില്ല. കൂടാതെ, ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്‌ഹറിന്റെ മകനും സഹോദരനും ഉൾപ്പെടെ നിരോധിത സംഘടനകളിലെ 100 പേരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ജയ്ഷെ മുഹമ്മദ്, ജമാ അത്തുദ്ദഅവ തുടങ്ങിയ സംഘടനകളുടെ സ്ഥാവര, ജംഗമ സ്വത്തുക്കളും പാക്കിസ്ഥാൻ രാജ്യാന്തര സമ്മർദത്തെ തുടർന്നു കണ്ടുകെട്ടി. യുഎൻ രക്ഷാസമിതി നിരോധിച്ച സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാന്റെ മണ്ണ് ഇതിന് അനുവദിക്കുകയില്ലെന്നു പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചിരുന്നു.