യുഎസിൽ എൻജിനീയർ 12 പേരെ വെടിവച്ചുകൊന്നു
Mail This Article
വാഷിങ്ടൻ ∙ വെർജീനിയ ബീച്ചിലെ സർക്കാർ മന്ദിരത്തിൽ മുനിസിപ്പൽ എൻജിനീയർ നടത്തിയ വെടിവയ്പിൽ 12 പേർ മരിച്ചു. 6 പേർക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. മുനിസിപ്പൽ സെന്റർ ജീവനക്കാരൻ ദിവെയ്ൻ ക്രഡോക്ക് (40) ആണ് കൂട്ടക്കൊല നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
പൊലീസ് ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലെ നാനൂറോളം പേർ ജോലിചെയ്യുന്ന ബഹുനില മന്ദിരമായ മുനിസിപ്പൽ സെന്ററിലേക്ക് വെള്ളിയാഴ്ച വൈകിട്ടു നാലോടെ (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 6.30) കടന്നു ചെന്ന അക്രമി സൈലൻസർ ഘടിപ്പിച്ച കൈത്തോക്ക് ഉപയോഗിച്ച് തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ഓഫിസിനു പുറത്തു നിർത്തിയിട്ട വാഹനത്തിലുള്ളയാളെയാണ് ആദ്യം വെടിവച്ചത്. തുടർന്ന് നഗരവികസനവും ആസൂത്രണവുമായി ബന്ധപ്പെട്ട ഓഫിസ് പ്രവർത്തിക്കുന്ന മന്ദിരത്തിലേക്ക് ഓടിക്കയറി. ജോലികഴിഞ്ഞ് ജീവനക്കാർ മടങ്ങാനുള്ള തയാറെടുപ്പിനിടയിലായിരുന്നു അക്രമം.
കഴിഞ്ഞ നവംബറിൽ കലിഫോർണിയയിലെ ഒരു മദ്യശാലയിൽ നടന്ന വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. വെർജീനിയ ബീച്ചിന്റെ ചരിത്രത്തിലെ ഏറ്റവും നടുക്കുന്ന സംഭവമാണിതെന്ന് ഗവർണർ റാൽഫ് നോർത്താം പ്രതികരിച്ചു.