ഐക്യസന്ദേശവുമായി മാർപാപ്പയുടെ റുമേനിയൻ തീർഥയാത്ര
Mail This Article
ബുക്കാറസ്റ്റ് (റുമേനിയ) ∙ പ്രായത്തിന്റെ അവശതകൾ കാർപേതിയൻ മലനിരകളിൽ വീശിയടിച്ച കാറ്റിൽ പറത്തി, പെരുമഴ നനഞ്ഞ് ഫ്രാൻസിസ് മാർപാപ്പയുടെ തീർഥയാത്ര. റുമേനിയയിലെ ട്രാൻസിൽവേനിയയിലുള്ള മരിയൻ പള്ളിയിൽ കുർബാനയർപ്പിച്ചാണു കാറ്റിലും മഴയിലും നടത്തിയ കഠിനയാത്ര മാർപാപ്പ സ്വന്തം നിലയിൽ തീർഥാടനമാക്കി മാറ്റിയത്.
കാർപേതിയൻ മലനിരകളിൽ ഹെലികോപ്റ്റർ യാത്രയാണു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കാലാവസ്ഥ മോശമായതോടെ 3 മണിക്കൂർ കാർ യാത്രയ്ക്കായി മാർപാപ്പ തയാറെടുത്തു. മഴവെള്ളം വീണു ചെളിക്കുഴിയായ വഴിയിലൂടെ സഹായികളുടെ കയ്യിൽ മുറുകെ പിടിച്ചു നടക്കുമ്പോൾ, 82 വയസുള്ള മാർപാപ്പ അവശനായിരുന്നു. പിന്നെ പള്ളി അൾത്താരയിലേക്കു കയറി കുർബാനയർപ്പിച്ചു. പഴയ ഭിന്നതകൾ മാറ്റിവച്ച്, മുന്നോട്ടുള്ള യാത്രകൾ ഒന്നിച്ചാകാമെന്നായിരുന്നു പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത്.
തലസ്ഥാനമായ ബുക്കാറസ്റ്റ് ഉൾപ്പെടെ റുമേനിയയിലുടനീളം മൂന്നു ദിവസം നീണ്ട സന്ദർശനമാണിത്. 20 വർഷം മുൻപു റുമേനിയ സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്, കത്തോലിക്കാ വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന ട്രാൻസിൽവേനിയ സന്ദർശിക്കാനുള്ള അനുമതി അന്നത്തെ ഓർത്തഡോക്സ് ഭരണാധികാരികൾ നിഷേധിച്ചിരുന്നു. ഒന്നാം ലോകയുദ്ധം അവസാനിപ്പിച്ചുള്ള സമാധാന ഉടമ്പടികളുടെ ഭാഗമായി റുമേനിയയ്ക്കു ലഭിച്ച പ്രദേശമാണ് അതു വരെ ഹംഗറിയുടെ ഭാഗമായിരുന്ന ട്രാൻസിൽവേനിയ.