സോബിബോറിലെ കലാപകാരി സെമ്യോൻ വിട വാങ്ങി
Mail This Article
ജറുസലം ∙ പോളണ്ടിലെ സോബിബോറിലുള്ള ജൂതക്യാംപിൽ അഡോൾഫ് ഹിറ്റ്‌ലറുടെ നാത്‌സിപ്പട നടത്തിയ ക്രൂരതകൾക്കു സാക്ഷിയാവുകയും കലാപം നയിക്കുകയും ചെയ്ത യുക്രെയ്ൻ സ്വദേശിയായ ജൂതസൈനികൻ സെമ്യോൻ റോസെൻഫെൽഡിനു(96) വിട. ടെൽ അവീവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
യുക്രെയ്നിൽ റെഡ് ആർമിയിൽ ചേർന്നു ജർമൻ സേനയ്ക്കെതിരെ പോരാടാൻ പോയ കാലത്ത് നാത്‌സികൾ സിമ്യോന്റെ കുടുംബത്തിലെ എല്ലാവരെയും കൊന്നു. യുദ്ധത്തിൽ കാലിനു പരുക്കേറ്റു ശത്രുസേനയുടെ പിടിയിലായപ്പോഴാണു സോബിബോറിലുള്ള ജൂതക്യാംപിൽ ചെന്നു പെട്ടത്. 1942 ഏപ്രിലിനും 1943 ഒക്ടോബറിനും ഇടയിൽ രണ്ടര ലക്ഷം ജൂതരെ ഇവിടെ കൊന്നുതള്ളിയതായാണു കണക്ക്.
300 തടവുകാർക്കൊപ്പം ക്യാംപിൽ നിന്നു രക്ഷപ്പെട്ട സെമ്യോൺ, അടുത്തുള്ള വനത്തിൽ അല്പകാലം ഒളിച്ചുകഴിഞ്ഞു. പിന്നീട് റെഡ് ആർമിയുടെ ഭാഗമായി പോരാട്ടം തുടർന്നു. വീണ്ടും പിടിയിലായ 170 തടവുകാരെ നാസ്തികൾ വെടിവച്ചുകൊന്നു. 1990 ലാണ് യുക്രെയ്നിൽ നിന്ന് ഇസ്രയേലിലേക്കു താമസം മാറിയത്. ‘എസ്കേപ് ഫ്രം സോബിബോർ’(1987) എന്ന സിനിമ സോബിബോർ കലാപം ആധാരമാക്കിയുള്ളതാണ്.