ബാലികയെ കൊന്ന രണ്ടാനമ്മയ്ക്ക് യുഎസിൽ 22 കൊല്ലം തടവ്
Mail This Article
ന്യൂയോർക്ക് ∙ ഒൻപതുകാരിയെ കഴുത്തുഞെരിച്ചു കൊന്ന ഇന്ത്യൻ വംശജയായ രണ്ടാനമ്മയ്ക്ക് യുഎസ് കോടതി പരോളില്ലാതെ 22 കൊല്ലം തടവ് വിധിച്ചു. ‘ക്രൂരയായ രണ്ടാനമ്മക്കഥകളേക്കാൾ ഭീകരം’ എന്നു വിശേഷിപ്പിക്കപ്പെട്ട കേസിൽ ഷാംദായ് അർജു(55)നെതിരെയാണ് ന്യൂയോർക്കിലെ ക്യൂൻസ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡറുടെ വിധി. 22 വർഷത്തിനു ശേഷം പരോൾ കിട്ടിയില്ലെങ്കിൽ കുറ്റവാളി ജീവിതാന്ത്യം വരെ ജയിലിൽ കഴിയേണ്ടിവരും.
2016 ഓഗസ്റ്റ് 19 നാണ് അഷ്ദീപ് കൗർ രണ്ടാനമ്മയുടെ കരങ്ങളാൽ കൊല്ലപ്പെട്ടത്. സംഭവദിവസം വൈകുന്നേരം മുൻഭർത്താവ് റെയ്മൻഡ് നാരായനും 2 ചെറുമക്കൾക്കും ഒപ്പം ഷാംദായ് വീട്ടിൽ നിന്ന് പുറത്തേയ്ക്കു പോകുന്നത് ദൃക്സാക്ഷിയായ യുവതി കണ്ടിരുന്നു. അഷ്ദീപിനെ കുറിച്ചന്വേഷിച്ചപ്പോൾ അവൾ ശുചിമുറിയിലാണെന്നും അവളുടെ അച്ഛൻ വന്ന് വിളിക്കാൻ കാത്തിരിക്കുകയാണെന്നുമായിരുന്നു മറുപടി.
ദീർഘനേരമായിട്ടും ശുചിമുറിയിലെ വെളിച്ചം കെടുത്താതെയിരുന്നപ്പോൾ ദൃക്സാക്ഷി കുട്ടിയുടെ അച്ഛൻ സുഖ്ജിന്ദർ സിങ്ങിനെ വിവരമറിയിച്ചു. ശുചിമുറിയുടെ വാതിൽ തകർത്തു നോക്കിയപ്പോൾ കുട്ടിയുടെ മൃതദേഹമാണ് ബാത്ത്ടബ്ബിൽ കണ്ടത്. കൊല്ലപ്പെടുന്നതിന് 3 മാസം മുമ്പാണ് അവൾ ഇന്ത്യയിൽ നിന്നു യുഎസിൽ എത്തിയത്.