ഈദ് നമസ്കാരം: ഹാഫിസിനെ വിലക്കി പാക്ക് സർക്കാർ
Mail This Article
ലഹോർ ∙ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദ് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഈദ് നമസ്കാരം നടത്തുന്നത് പഞ്ചാബ് പ്രവിശ്യാ സർക്കാർ ഇതാദ്യമായി വിലക്കി. പകരം ജൗഹർ ടൗണിലെ വീടിനടുത്തുള്ള പള്ളിയിലാണ് സയീദ് ഇത്തവണ ഈദ് നമസ്കാരം നടത്തിയത്.
അനേകം വർഷങ്ങളായി സ്റ്റേഡിയത്തിലെ ഈദ് നമസ്കാരം സയീദിന്റെ നേതൃത്വത്തിലാണ് നടന്നുവന്നിരുന്നത്. വൻജനാവലി എത്തുന്ന ഗദ്ദാഫി സ്റ്റേഡിയം ഇയാളുടെ ഇഷ്ടസ്ഥലമായിരുന്നു. സർക്കാർ പൂർണ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഇവിടെ കശ്മീർ വിഷയം ഉന്നയിക്കുന്നതും ഇന്ത്യക്കെതിരെ പ്രസംഗിക്കുന്നതും പതിവായിരുന്നു. ഇത്തവണയും ഇവിടെ എത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനു മുതിർന്നാൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്രേ. ജമാഅത്തുദ്ദഅവയുടെ ആസ്ഥാനത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടയിൽ പ്രസംഗിക്കുന്നതിനു മാർച്ചിൽ തന്നെ ഇയാൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.