യുഎസ് ജനപ്രതിനിധി സഭ നിയന്ത്രിച്ച് പ്രമീള ജയപാൽ
Mail This Article
വാഷിങ്ടൻ ∙ സഭ നിയന്ത്രിക്കുന്ന ചുറ്റിക കയ്യിലേന്തി മലയാളിയായ പ്രമീള ജയപാൽ യുഎസ് ജനപ്രതിനിധി സഭയിലെ സ്പീക്കറുടെ കസേരയിലിരുന്നപ്പോൾ പിറന്നതൊരു ചരിത്രമാണ്. ഒരു ദക്ഷിണേഷ്യൻ വനിത ഈ പദവിയിൽ, താൽക്കാലികമായെങ്കിലും എത്തുന്നത് ഇതാദ്യം. നാൻസി പെലോസിയാണു സ്പീക്കറെങ്കിലും ചില അവസരങ്ങളിൽ മറ്റ് അംഗങ്ങളെ താൽക്കാലികമായി നിയോഗിക്കാറുണ്ട്. ‘ദക്ഷിണേഷ്യക്കാരിയായ ആദ്യ സ്പീക്കറാകാൻ കഴിഞ്ഞത് അഭിമാനത്തിനും അപ്പുറം’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പ്രമീള ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ മലയാളിയായ പ്രമീള, പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി. ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മകളാണ്. ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായി വാഷിങ്ടനിൽ നിന്നു രണ്ടാം തവണയും 2018 ൽ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ജനിച്ച പ്രമീള ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ച ശേഷം 16ാം വയസ്സിലാണു യുഎസിലെത്തിയത്. സഹോദരി സുശീല ജയപാൽ ഓറിഗനിലെ മൾറ്റ്നോമ കൗണ്ടി ഭരണസമിതി അംഗമാണ്.