ADVERTISEMENT

ഹോങ്കോങ് ∙ ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായി. വിവാദ നിയമം ഇന്ന് ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗൺസിൽ രണ്ടാം ഘട്ട ചർച്ചയ്ക്കെടുക്കാനിരിക്കെ, അരലക്ഷത്തോളം പ്രക്ഷോഭകർ ഇന്നലെ മുതൽ കൗൺസിൽ മന്ദിരം ഉപരോധിക്കുകയാണ്.

ഞായറാഴ്ച 10 ലക്ഷത്തോളം പേരാണു നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധമാണ്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. എന്നാൽ, ചൈന അനുകൂലികൾക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗൺസിൽ നിയമം അംഗീകരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.

പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു നഗരത്തിലെ ചെറുകിട കച്ചവടക്കാരും ബുക്, കോഫി ഷോപ് ഉടമകളും ഇന്ന് കടകൾ അടച്ചിടുമെന്നും അധ്യാപകർ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകളിൽ ഇന്നു പഠിപ്പുമുടക്കിനു വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് അവതരിപ്പിച്ചത്. ചൈനയിൽ കമ്യൂണിസ്റ്റ് ഭരണസംവിധാനത്തെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് ആശങ്ക.

യൂറോപ്യൻ യൂണിയനും യുകെയും നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും യുഎസ് ഇടപെടുന്നതു നിർത്തണമെന്നും ചൈനയിലെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹോങ്കോങ് സ്വദേശിയായ യുവതി തായ്‌ലൻഡിൽ കൊല്ലപ്പെട്ടതാണു നിയമഭേദഗതിക്കു നിമിത്തമായി പറയുന്നത്. കൊലയ്ക്കുശേഷം പ്രതിയായ കാമുകൻ ഹോങ്കോങ്ങിലേക്കു മടങ്ങിയെത്തി. തായ്‌ലൻഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാൽ പ്രതിയെ അവിടേക്കു വിട്ടുകൊടുക്കാനായില്ല. തായ്‌ലൻഡിൽ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങിൽ കേസെടുക്കാനും സാധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ ഭാഷ്യം.

ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഉണ്ടെങ്കിലും ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകൾ ശക്തമാണ്. 2015 ൽ ഹോങ്കോങ്ങിലെ 5 പുസ്തക വ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യ പൊലീസ് ഇവരെ തട്ടിക്കൊണ്ടു പോയതാണെന്നാണു പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com