അസാൻജിനെ യുഎസിന് വിട്ടു നൽകും; കോടതിയുടെ അനുമതിയെന്ന കടമ്പ ബാക്കി
Mail This Article
ലണ്ടൻ ∙ കംപ്യൂട്ടർ ശൃംഖലയിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയ കേസിൽ വിചാരണയ്ക്കായി ജൂലിയൻ അസാൻജിനെ യുഎസിനു വിട്ടുകൊടുക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. ഇപ്പോൾ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകനെ വിട്ടു നൽകാനുള്ള ഉത്തരവിൽ ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവിദ് ഒപ്പുവച്ചു. യുഎസിന്റെ ആവശ്യം വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. ബ്രിട്ടിഷ് സർക്കാർ ഉത്തരവും ഇതോടൊപ്പം ഹാജരാക്കും.
സാമ്പത്തിക തട്ടിപ്പു കേസിൽ മദ്യവ്യവസായി വിജയ് മല്യയെയും വജ്രവ്യാപാരി നീരവ് മോദിയെയും വിചാരണയ്ക്കായി വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്ന ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത്ത്നോടാണ് അസാൻജിന്റെ കേസിലും വാദം കേൾക്കുന്നത്.
കുറ്റവാളികളെ വിട്ടുനൽകുന്നതു സംബന്ധിച്ച യുഎസ്– ബ്രിട്ടൻ കരാർ, സമാനമായ ഇന്ത്യ–ബ്രിട്ടൻ കരാറിനേക്കാൾ ലളിതമാണ്. അതുകൊണ്ട് നടപടികൾ സങ്കീർണമാകാൻ ഇടയില്ല.