ഹോങ്കോങ് പ്രക്ഷോഭം അക്രമാസക്തം
Mail This Article
ഹോങ്കോങ് ∙ ചൈനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വിചാരണ ചെയ്യേണ്ടിവന്നാൽ, ഹോങ്കോങ് സ്വദേശികളെ അങ്ങോട്ടു വിട്ടുകൊടുക്കാനുള്ള നിയമത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗൺസിൽ ഉപരോധിച്ച പതിനായിരക്കണക്കിന് പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ലാത്തിചാർജിൽ 10 പേർക്കു പരുക്കേറ്റു.
പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് നിർദിഷ്ട നിയമഭേദഗതി ഇന്നലെ ചർച്ച ചെയ്യാനിരുന്നത് മാറ്റിവച്ചു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. വോട്ടെടുപ്പ് 20 നു നടക്കുമെന്നാണ് സൂചന. എന്നാൽ ചർച്ച നീട്ടിക്കൊണ്ടു പോവുകയല്ല, നിയമം പിൻവലിക്കുകയാണു വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണത്തെ വിമർശിക്കുന്നവരെ കുടുക്കാൻ പുതിയ നിയമം വഴിവയ്ക്കുമെന്നതാണ് ജനങ്ങളുടെ ആശങ്ക.
ഇന്നലെ രാവിലെ മുതൽ കറുത്ത കുപ്പായവും മുഖംമൂടിയും ഹെൽമറ്റും ധരിച്ച വൻസംഘം കൗൺസിൽ മന്ദിരം ഉപരോധിക്കാനെത്തി. മുദ്രാവാക്യമെഴുതിയ കുടകൾ അവർ പിടിച്ചിരുന്നു. ചെറുപ്പക്കാരും വിദ്യാർഥികളുമായിരുന്നു ഏറെയും. നഗരത്തിലെ പ്രധാന വഴികളെല്ലാം അവർ തടഞ്ഞു. പ്രക്ഷോഭകർക്കു പിന്തുണ പ്രഖ്യാപിച്ച് വ്യാപാരസ്ഥാപനങ്ങൾ മിക്കതും തുറന്നിരുന്നില്ല. പ്രതിഷേധക്കാർ ലെജിസ്‌ലേറ്റീവ് കൗൺസിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതോടെ സംഘർഷം മുറുകി. പൊലീസിനുനേരെ കമ്പികളും കുപ്പികളും പറന്നെത്തി. മുളകു സ്പ്രേയും കണ്ണീർവാതകവും റബർ ബുള്ളറ്റുമായി പൊലീസ് അവരെ നേരിട്ടു. രംഗം വഷളായപ്പോഴാണ് ലാത്തിച്ചാർജ് തുടങ്ങിയത്.
ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 10 ലക്ഷത്തോളം മനുഷ്യാവകാശ പ്രവർത്തകർ കഴിഞ്ഞ ഞായറാഴ്ച നടത്തിയ പ്രകടനത്തെ അധികൃതർ ഗൗരവത്തോടെ കാണാഞ്ഞതാണ് സംഭവം വഷളാക്കിയതെന്ന് നിരീക്ഷകർ ആരോപിക്കുന്നു. ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് 1997 ലാണു സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്. പൗരാവകാശവും സ്വയംഭരണാവകാശവും സംരക്ഷിക്കണമെന്നു ബ്രിട്ടൻ ആവശ്യപ്പെട്ടിട്ടുണ്ട്.