തെരേസ മേയുടെ പിൻഗാമി: ഒന്നാം ഘട്ടത്തിൽ ജോൺസൻ മുന്നിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയെ കണ്ടെത്താൻ കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ഒന്നാമത്. പാർട്ടിയിൽ വിമത പരിവേഷമുള്ള ബോറിസ് ജോൺസൺ 313 ൽ 114 വോട്ട് നേടിയാണ് ഏറ്റവും മുന്നിലെത്തിയത്. ബാക്കിയുള്ള 9 സ്ഥാനാർഥികളിൽ 43 വോട്ട് നേടി വിദേശകാര്യ സെക്രട്ടറി ജെറിമി ഹണ്ടും 37 വോട്ട് നേടി പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
മാർക്ക് ഹാർപർ, ആൻഡ്രിയ ലെഡ്സം, എസ്തർ മക്‌വേ എന്നിവർ രണ്ടാം റൗണ്ടിലേക്ക് കടക്കാൻ ആവശ്യമായ മിനിമം വോട്ട് പോലും നേടാനാകാതെ പുറത്തായി. മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡോമിനിക് റാബ് (27), ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് (23), ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക് (20), രാജ്യാന്തര വികസന സെക്രട്ടറി റോറി സ്റ്റുവർട്ട് (19) എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. മിനിമം വോട്ട് 17 ആണ്. പുറത്തായ ആൻഡ്രിയ ലെഡ്സത്തിന് പതിനൊന്നും മാർക്ക് ഹാർപറിന് പത്തും എസ്തേർ മക്‌വേയ്ക്ക് ഒമ്പതും വോട്ടാണ് ലഭിച്ചത്.