ജൂലിയൻ അസാൻജിനെ യുഎസിനു കൈമാറൽ: വാദം ഫെബ്രുവരിയിൽ
Mail This Article
ലണ്ടൻ ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ ചാരവൃത്തിക്കേസിൽ വിചാരണ ചെയ്യുന്നതിന് അമേരിക്കയ്ക്കു കൈമാറുന്നതു സംബന്ധിച്ച കേസിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതി വരുന്ന ഫെബ്രുവരിയിൽ വാദം കേൾക്കും. അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ സംബന്ധിച്ച രഹസ്യരേഖകൾ ചോർത്തിയതിന് വിചാരണ ചെയ്യുന്നതിന് പ്രതിയെ കൈമാറണമെന്ന് ബ്രിട്ടനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടിഷ് സർക്കാർ ഇത് അംഗീകരിച്ചു. ഇനി കോടതിയുടെ അനുമതി കൂടി ലഭിച്ചാലേ തുടർനടപടിയെടുക്കാനാവൂ.
ലൈംഗിക പീഡന കേസിൽ ചോദ്യംചെയ്യുന്നതിന് സ്വീഡന് കൈമാറുന്നത് ഒഴിവാക്കാൻ 2012 ൽ ബ്രിട്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയ അസാൻജ് 7 വർഷം അതിനുള്ളിൽ കഴിഞ്ഞു. ഇതിനിടെ ഇക്വഡോർ സർക്കാരിന്റെ നടപടികളിൽ ഇടപെട്ടതിന്റെ പേരിൽ അവർ രാഷ്ട്രീയാഭയം നിഷേധിക്കുകയും എംബസിക്കു പുറത്തിറങ്ങിയപ്പോൾ ബ്രിട്ടൻ പിടികൂടുകയും ചെയ്തു. പഴയ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് ഇപ്പോൾ 50 ആഴ്ച ജയിൽശിക്ഷ അനുഭവിക്കുകയാണ്.