ടോണി മോറിസൺ വിട വാങ്ങി
Mail This Article
ന്യൂയോർക്ക് ∙ ആഫ്രിക്കൻ വംശജരുടെ ജീവിതസമര ചരിത്രത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലുകളിലൂടെ ആധുനിക സാഹിത്യഭാവനയെ മാറ്റിമറിച്ച യുഎസ് എഴുത്തുകാരി ടോണി മോറിസൺ (88) അന്തരിച്ചു. സാഹിത്യ നൊബേൽ പുരസ്കാരം (1993) നേടിയ ആദ്യ ആഫ്രിക്കൻ വനിതയാണ്. 11 നോവലുകൾ രചിച്ചിട്ടുണ്ട്. 1970 ലാണു ആദ്യ നോവലായ ‘ബ്യൂവസ്റ്റ് ഐ’ പ്രസിദ്ധീകരിച്ചത്. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിമ യുവതിയുടെ കഠിന ജീവിതം ആവിഷ്കരിച്ച ‘ബിലവ്‌ഡ്’ (1987) ആണ് ഏറ്റവും പ്രശസ്തമായ നോവൽ.
ഇത് 1998 ൽ സിനിമയായപ്പോൾ ഓപ്ര വിൻഫ്രിയായിരുന്നു നായിക. മറ്റു പ്രധാന നോവലുകൾ: സോങ് ഓഫ് സോളമൻ (1977) ജാസ് (1992), പാരഡൈസ് (1997), ലവ് (2003), ഗോഡ് ഹെൽപ് ദ് ചൈൽഡ് (2015). യുഎസിലെ ഒഹായോയിൽ 1931 ൽ ഫാക്ടറിത്തൊഴിലാളിയുടെ മകളായി ജനനം. കഠിനസാഹചര്യങ്ങളോട് മല്ലടിച്ചു വിദ്യാഭ്യാസം. 1965 മുതൽ 1983 വരെ ന്യൂയോർക്കിൽ പുസ്തക പ്രസാധകരായ റാൻഡം ഹൗസിൽ എഡിറ്ററായിരുന്നു. റാൻഡം ഹൗസിലെ ആദ്യ ആഫ്രിക്കൻ വംശജയായ എഡിറ്ററായിരുന്നു. പ്രിൻസ്റ്റൺ സർവകലാശാലയിൽ പഠിപ്പിച്ചിട്ടുണ്ട്. 1993 ൽ ‘ബീലവ്‌ഡി’നു പുലിറ്റ്സർ സമ്മാനം ലഭിച്ചു. മോറിസൺ ഒരിക്കൽ പറഞ്ഞു: ‘ നാം മരിക്കുന്നു. അതായിരിക്കാം ജീവിതത്തിന്റെ പൊരുൾ. പക്ഷേ, നാം ഭാഷയിലും പണിയെടുക്കുന്നു. അതായിരിക്കാം നമ്മുടെ ജീവിതങ്ങളെ നിർണയിക്കുന്നത്’.