പ്രക്ഷോഭം ശക്തം: ഹോങ്കോങ് വിമാനത്താവളം അടച്ചു
Mail This Article
ഹോങ്കോങ് ∙ ജനാധിപത്യ അവകാശങ്ങൾക്കായി ചൈനയ്ക്കെതിരെ പോരാടുന്ന ആയിരക്കണക്കിനു പ്രക്ഷോഭകർ ഇന്നലെ ഹോങ്കോങ് വിമാനത്താവളം കയ്യടക്കിയതിനെ തുടർന്ന് എല്ലാ വിമാനങ്ങളും റദ്ദു ചെയ്തു. ഇതേസമയം, 10 ആഴ്ച പിന്നിട്ട പ്രക്ഷോഭം പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുക തുടങ്ങിയ നടപടികളിലൂടെ ‘ഭീകരത’യുടെ തലം കൈവരിച്ചിരിക്കുകയാണെന്ന് ചൈന കുറ്റപ്പെടുത്തി.
അയ്യായിരത്തിലേറെ പ്രക്ഷോഭകരാണ് പൊലീസ് അക്രമങ്ങൾക്കെതിരായ പ്ലക്കാർഡുകളുയർത്തി തിങ്കളാഴ്ച വിമാനത്താവളം ഉപരോധിച്ചത്. ഇതിനു മുൻപുള്ള 3 ദിവസങ്ങളിൽ റാലികൾ നടന്നിരുന്നെങ്കിലും ഇന്നലെയാണ് വിമാനത്താവളം അടച്ചിടത്തക്ക നിലയിലുള്ള കുഴപ്പങ്ങൾ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഇതേസമയം,പൊലീസ് റാലികളിൽ നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിച്ചതായി പ്രക്ഷോഭകർ കുറ്റപ്പെടുത്തി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 45പേർക്കു പരുക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. മുഖത്തിനു പരുക്കേറ്റ ഒരു യുവതിയുടെ കാഴ്ച നഷ്ടമായതായാണു സൂചന.