ഡോറിയൻ കൊടുങ്കാറ്റ് കാരലൈനയിൽ; കനത്ത മഴയിൽ നാശം
Mail This Article
ചാൾസ്ടൻ (യുഎസ്) ∙ ഡോറി യൻ കൊടുങ്കാറ്റ് 150 കിലോമീറ്റർ വേഗത്തിൽ യുഎസിലെ കാരലൈനയിൽ എത്തിയത് കനത്ത മഴയുമായി. തെക്കൻ കാരലൈനയിലെ ചാൾസ്ടൻ മുതൽ വടക്കൻ കാരലൈനയിലെ വിൽമിങ്ടൻ വരെ 18 – 25 സെന്റിമീറ്റർ മഴ പെയ്തു. തെക്കൻ ചാൾസ്ടൻ അടക്കം തീരപ്രദേശത്തെ പല നഗരങ്ങളും വെള്ളത്തിലായി.
വൈദ്യുതിബന്ധം താറുമാറായതോടെ 3.30 ലക്ഷം വീടുകളും സ്ഥാപനങ്ങളുമാണ് ഇരുട്ടിലായത്. 9 ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. സ്കൂളുകൾ അടച്ചു. പലയിടത്തും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
കൊടുങ്കാറ്റ് തകർത്ത ബഹാമാസിൽ 70,000 പേരാണ് ദുരിതാശ്വാസത്തിനായി കേഴുന്നത്. 30 പേർ ഇവിടെ മരിച്ചു. 201 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. ആയിരക്കണക്കിനാളുകൾക്കു വീട് നഷ്ടപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ വീടുകളും തകർത്തെറിഞ്ഞ കാറുകളുമാണ് കൊടുങ്കാറ്റ് ഇവിടെ ബാക്കി വച്ചിരിക്കുന്നത്. ബഹാമാസിലെത്തുമ്പാൾ അഞ്ചാം തരത്തിലായിരുന്ന ഡോറിയൻ കൊടുങ്കാറ്റിനു ശക്തി തീരെ കുറഞ്ഞതോടെ ഒന്നാം തരത്തിലേക്ക് മാറ്റിയിരുന്നു.