അഫ്ഗാൻ സമാധാനം: താലിബാൻ രഹസ്യ ചർച്ച ട്രംപ് റദ്ദാക്കി
Mail This Article
വാഷിങ്ടൻ ∙ അഫ്ഗാനിസ്ഥാനിൽ സമാധാനത്തിനായി താലിബാൻ നേതാക്കളും അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്താനിരുന്ന രഹസ്യ ചർച്ച റദ്ദാക്കി. കാബൂളിൽ കഴിഞ്ഞ വ്യാഴാഴ്ച ഒരു യുഎസ് സൈനികൻ ഉൾപ്പെടെ 11 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റതോടെയാണിത്.
ട്രംപിന്റെ വിശ്രമകേന്ദ്രമായ ക്യാംപ് ഡേവിഡിൽ ഇന്നലെ ആയിരുന്നു ചർച്ച നടക്കേണ്ടിയിരുന്നത്. വിലപേശൽശേഷി കൂട്ടുന്നതിനായി ഇത്തരം ഹീനമായ ആക്രമണങ്ങൾ നടത്തുന്നവരുമായി സമാധാന ചർച്ച സാധ്യമല്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
അഫ്ഗാനിൽ സമാധാനത്തിനായി യുഎസും താലിബാൻ പ്രതിനിധികളുമായി ദോഹയിൽ 9 വട്ടം ചർച്ച നടത്തിയിരുന്നു. ഇരുകൂട്ടരും തത്വത്തിൽ അംഗീകരിച്ച ഉടമ്പടി തയാറാണെന്ന് യുഎസ് മധ്യസ്ഥൻ സൽമയ് ഖലിസാദ് പ്രഖ്യാപിച്ചതുമാണ്. അഫ്ഗാനിലുള്ള യുഎസ് സേനയിലെ 5,400 പേരെ 20 ആഴ്ച കൊണ്ട് പിൻവലിക്കാനും ധാരണയായിരുന്നു. 14,000 യുഎസ് സൈനികരാണ് അഫ്ഗാനിലുള്ളത്.
അഫ്ഗാനിൽ രാഷ്ട്രീയ പരിഹാരത്തിനായി ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. അക്രമം നിർത്തി ചർച്ചയിലൂടെ പരിഹാരത്തിനു തയാറാകണമെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി താലിബാനോട് അഭ്യർഥിച്ചു.