ഹോങ്കോങ്: മനുഷ്യച്ചങ്ങല തീർത്ത് സ്കൂൾ കുട്ടികൾ
Mail This Article
ഹോങ്കോങ് ∙ ജനാധിപത്യ പ്രക്ഷോഭത്തെ പിന്തുണച്ച് ആയിരക്കണക്കിനു സ്കൂൾ കുട്ടികൾ വിവിധ ജില്ലകളിൽ മനുഷ്യച്ചങ്ങല തീർത്തു. സ്കൂൾ യൂണിഫോമിൽ മുഖംമൂടിയണിഞ്ഞ് സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾ പ്രക്ഷോഭത്തിന്റെ പുതിയ മുഖമായി.
ചൈനയ്ക്കു കുറ്റവാളി കൈമാറ്റത്തിനുള്ള ബില്ലിനെച്ചൊല്ലി 3 മാസം മുൻപ് ആരംഭിച്ച പ്രക്ഷോഭം ബിൽ പിൻവലിച്ചിട്ടും ജനാധിപത്യ അവകാശങ്ങൾക്കായുള്ള സമരമായി തുടരുന്നത് പ്രമുഖ വ്യാപാര കേന്ദ്രമായിരുന്ന ഹോങ്കോങ്ങിൽ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. അക്രമങ്ങളെ തുടർന്ന് ഞായറാഴ്ച അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നെങ്കിലും എങ്ങും സംഘർഷ അന്തരീക്ഷം നിലനിൽക്കുന്നു.
ഇന്നലെ സ്കൂൾ പ്രവർത്തനം ആരംഭിക്കേണ്ട സമയത്തായിരുന്നു വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തത്. അധ്യാപകരും കണ്ണി ചേർന്ന് സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കി. കഴിഞ്ഞ 3 ദിവസമായി വിദ്യാർഥികൾ ഉൾപ്പെടെ 157 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 1300 കടന്നു.
ഇതേസമയം, ജർമനിക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രക്ഷോഭത്തിന്റെ മുൻനിര നേതാവ് ജോഷ്വ വോങ് ഇന്നലെ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ജർമനി, യുഎസ് സന്ദർശനത്തിനായി അദ്ദേഹം വൈകാതെ തിരിക്കും.