ബ്രെക്സിറ്റ്: ജോൺസൻ വീണ്ടും കുരുക്കിൽ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ ബ്രെക്സിറ്റ് ബഹളം തുടരുന്നതിനിടെ, പാർലമെന്റ് സമ്മേളനം നേരത്തെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി ബോറിസ് ജോൺസനു വീണ്ടും തിരിച്ചടി. പ്രധാനമന്ത്രിയുടെ വിവാദ നടപടി ചട്ടവിരുദ്ധമാണെന്നു സ്കോട്‌ലൻഡ് പരമോന്നത കോടതി ബുധനാഴ്ച വിധിച്ചു. നീക്കങ്ങൾ തടസ്സപ്പെടുത്തി പാർലമെന്റിനെ വരുതിയിൽ നിർത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രിയുടേതെന്നു ചൂണ്ടിക്കാട്ടിയാണു വിധി. ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നു സർക്കാർ അറിയിച്ചു. ബോറിസ് ജോൺസൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു നേരത്തെ കോടതി വിധിച്ചിരുന്നത്.
വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ചേർന്നാണു സ്കോട്‌ലൻഡ് കോടതിയിൽ ഹർജി നൽകിയത്. പാർലമെന്റ് സമ്മേളനം നേരത്തെ പിരിച്ചുവിടാനും ഒക്ടോബർ 14നു വീണ്ടും കൂടാനുമുള്ള പ്രധാനമന്ത്രിയുടെ നിർദേശത്തിന് എലിസബത്ത് രാജ്ഞി അംഗീകാരം നൽകിയിരുന്നു. രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണം പ്രധാനമന്ത്രി നിഷേധിച്ചു.