സെപ്റ്റംബർ 11 ആക്രമണം: സൗദി ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ എഫ്ബിഐ
Mail This Article
വാഷിങ്ടൻ ∙ യുഎസിൽ 2001 സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥന്റെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് നീതിന്യായ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. കേസിന്റെ അസാധാരണ പശ്ചാത്തലവും ഇരകളുടെ കുടുംബാംഗങ്ങളുടെ സമ്മർദവും മൂലമാണ് പേര് വെളിപ്പെടുത്തുന്നതെന്നു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) വ്യക്തമാക്കി. അൽ ഖായിദയുമായി ബന്ധവുമില്ലെന്ന് ആവർത്തിച്ചിരുന്ന സൗദിക്കു ഈ നീക്കം തലവേദനയാകും.
ആക്രമണത്തിനു നേതൃത്വം നൽകിയ അൽ ഖായിദ ഭീകരർ യുഎസിൽ എത്തിയശേഷം സഹായം നൽകിയ 3 സൗദി ഉദ്യോഗസ്ഥരുടെ പേര് എഫ്ബിഐ പരാമർശിച്ചിരുന്നു. അതിൽ 2 പേരുടെ പേര് അക്കാലത്തു തന്നെ പുറത്തുവിട്ടു. വിമാനങ്ങൾ തട്ടിയെടുത്ത് വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ, വൈറ്റ്ഹൗസ് തുടങ്ങിയവ ആക്രമിക്കുക എന്ന പദ്ധതിയുമായി എത്തിയ 19 പേരിൽ 15 ഉം സൗദി സ്വദേശികളാണ് എന്നാണ് കണ്ടെത്തൽ. മൂവായിരത്തോളം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ കുടുംബാംഗങ്ങൾ നഷ്ടപരിഹാരം തേടി സൗദി സർക്കാരിനെതിരെ കേസ് നൽകിയിട്ടുണ്ട്.
2002 ലെ റിപ്പോർട്ടിൽ ഭീകരർക്കു സൗദി ഉദ്യോഗസ്ഥർ വഴി പണം ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ 2 പേരെങ്കിലും സൗദി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണെന്നും വ്യക്തമായി. മൂന്നാമന്റെ പേര് എന്നു വെളിപ്പെടുത്തുമെന്ന് അറിയിച്ചിട്ടില്ല. ആദ്യം കോടതിയിലാകും നൽകുക. ആക്രമണവുമായി ഇയാൾക്കു നേരിട്ടു ബന്ധമില്ലെന്നാണ് സൂചന. സൗദി രാജകുടുംബവുമായി ബന്ധമുള്ളയാളാണെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.