ADVERTISEMENT

ഓസ്‍ലോ ∙ ഇത്യോപ്യ പ്രധാനമന്ത്രി അബി അഹ്‌മദിന് സമാധാനത്തിനുള്ള 2019 ലെ നൊബേൽ സമ്മാനം. എറിട്രിയയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട അതിർത്തി സംഘർഷത്തിനു പരിഹാരം കണ്ടെത്താ‍ൻ നടത്തിയ ശ്രമങ്ങളുടെ പേരിലാണ് പുരസ്കാരം. നൂറാമത് സമാധാന നൊബേലാണ് ഇന്നലെ പ്രഖ്യാപിച്ചത്. 43കാരനായ അബി അഹ്‌മദ് അലി നിലവിൽ ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.

17 വർഷം നീണ്ട ഇത്യോപ്യ– എറിട്രിയ യുദ്ധത്തിനു പൂർണവിരാമമിട്ട് ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവച്ചത് 2018 ലാണ്. എൺപതിനായിരത്തോളം പേർ കൊല്ലപ്പെട്ട 20 വർഷം നീണ്ട യുദ്ധം 2000 ത്തിൽ അവസാനിച്ചിരുന്നെങ്കിലും യുദ്ധസാഹചര്യം നിലനിൽക്കുകയായിരുന്നു. ഇത്യോപ്യയുടെ മുൻ പ്രവിശ്യയായ എറിട്രിയ 1993 ലാണ് സ്വതന്ത്രരാജ്യമായത്.

എറിട്രിയയുമായുള്ള സമാധാനത്തിനു പുറമേ, മേഖലയിലെ മറ്റു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനും അബി അഹ്മദ് നടത്തിയ ശ്രമങ്ങളെയും നൊബേൽ സമിതി പ്രശംസിച്ചു. രാജ്യത്ത് അദ്ദേഹം കൊണ്ടുവന്ന ഭരണപരിഷ്കാരങ്ങളും രാജ്യാന്തരശ്രദ്ധ നേടിയതായി വിലയിരുത്തി. നിരോധിത പ്രതിപക്ഷ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം തിരികെ നൽകിയതും ആയിരക്കണക്കിനു തടവുകാരെ വിട്ടയച്ചതും സമൂഹമാധ്യമങ്ങൾക്കു മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും യുവനേതാവിന്റെ ശ്രദ്ധേയമായ തീരുമാനങ്ങളായിരുന്നു. 2020 ൽ രാജ്യത്ത് സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പു നടത്തുമെന്നും അബി അഹ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.

‘അബി അഹ്മദിന് നൊബേൽ നൽകുന്നതിനു സമയമായിട്ടില്ലെന്നു പലരും പറഞ്ഞേക്കാം. എന്നാൽ, അദ്ദേഹത്തിന്റെ ശ്രമങ്ങൾ അംഗീകാരവും പ്രോത്സാഹനവും അർഹിക്കുന്നു. ഇത്യോപ്യയിൽ അദ്ദേഹം നടപ്പാക്കുന്നത് നിർണായകമായ പരിഷ്കാരങ്ങളാണ്’ – പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ ബെറിറ്റ് റെയ്സ് ആൻഡേഴ്സൻ പറഞ്ഞു. ആറരക്കോടി രൂപ (918,000 യുഎസ് ഡോളർ) യാണ് സമ്മാനത്തുക. ഡിസംബർ 10 നാണ് പുരസ്കാരദാനം.

English Summary: Ethiopian Prime Minister Abiy Ahmed
wins the 2019 Nobel Peace Prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com