യുഎസ്– ചൈന വ്യാപാരയുദ്ധം കെട്ടടങ്ങുന്നു; കരാർ ഉടൻ
Mail This Article
വാഷിങ്ടൻ ∙ യുഎസ് – ചൈന പോരടങ്ങുന്നു. ചൈനയുമായി വളരെ മെച്ചപ്പെട്ട വ്യാപാര കരാറിലേക്കടുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതേത്തുടർന്ന്, 25,000 കോടി ഡോളർ വില വരുന്ന ചൈനീസ് ഇറക്കുമതിക്കു മേൽ മറ്റന്നാൾ മുതൽ 5% അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറി. കരാറിന്റെ രേഖ ആയിട്ടില്ലെങ്കിലും പൂർണയോജിപ്പിലെത്തിയതായാണ് സൂചന. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹെയുമായി നടത്തിയ ചർച്ചകൾക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കരാറിന്റെ ആദ്യഘട്ടത്തിലെത്തിയതേയുള്ളുവെന്നു അദ്ദേഹം പറഞ്ഞു. ബൗദ്ധിക സ്വത്ത് അവകാശം, സാമ്പത്തികസേവനം, കറൻസി കൈമാറ്റം എന്നിവയിൽ യോജിപ്പായി. യുഎസിൽ നിന്ന് 5000 കോടി ഡോളറിന്റെ കാർഷികോൽപന്നങ്ങൾ ചൈന വാങ്ങും. ഇതുവരെ ചൈന വാങ്ങിയിട്ടുള്ളതിന്റെ മൂന്നിരട്ടിയാണിത്. യുഎസ് ബാങ്കുകൾക്ക് ചൈനയിൽ പ്രവർത്തിക്കാനാവും. ഒന്നാം ഘട്ട കരാർ പൂർത്തിയാക്കിയാലുടൻ രണ്ടാം ഘട്ടം തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ കരാർ തയാറാക്കാനാവുമെന്നും ചിലെയിൽ നവംബർ 16ന് നടക്കുന്ന ഏഷ്യ പസിഫിക് ഇക്കണോമിക് കോ–ഓപ്പറേഷൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഒപ്പിടാനായേക്കുമെന്നുമാണ് സൂചന. യുഎസ്– ചൈന കരാറിനായി 6 മാസത്തിലേറെയായി നടന്ന ചർച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
English summary: US China Trade War