കാനഡയിൽ ഇന്ന് തിരഞ്ഞെടുപ്പ്
Mail This Article
മോൺട്രിയോൾ ∙ അഴിമതിയും വ്യക്തിപരമായ വിവാദങ്ങളും സൃഷ്ടിച്ച കോളിളക്കത്തിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഭരണത്തുടർച്ചയ്ക്ക് ഇന്നു ജനവിധി തേടുന്നു. കാനഡയിലെ 46ാം പൊതുതിരഞ്ഞെടുപ്പാണിത്.
അഭിപ്രായ സർവേകളിൽ മുന്നിലുള്ളത് ആൻഡ്രൂ ഷീർ നയിക്കുന്ന കൺസർവേറ്റിവ് പാർട്ടിയാണ്. സിഖ് നേതാവ് ജഗ്‌മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും ട്രൂഡോയുടെ ലിബറൽ പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. സിഖ് വംശജരേറെയുള്ള കാനഡയിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി ശക്തമാണ്.
ആൻഡ്രൂ ഷീറിന്റെ (40) കൺസർവേറ്റിവ് പാർട്ടി അധികാരത്തിലെത്താനുള്ള സാധ്യത ട്രൂഡോ തുറന്നു സമ്മതിച്ചതും ശ്രദ്ധേയമായി.
സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപിച്ച അഴിമതി ആരോപണങ്ങൾക്കു പിന്നാലെ പഴയകാല വംശീയനിലപാടുകളുടെ പേരിൽ ട്രൂഡോ (47) നേരിട്ട വ്യക്തിപരമായ ആരോപണങ്ങൾ കൂടിയായതോടെയാണു ലിബറൽ പാർട്ടിയുടെ നില പരുങ്ങലിലായത്. പാർലമെന്റിന്റെ പൊതുസഭയിലെ 338 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടക്കുന്നത്. ഭൂരിപക്ഷത്തിന് 170 സീറ്റ് വേണം. 2015 ലെ തിരഞ്ഞെടുപ്പിൽ 184 സീറ്റുകൾ നേടിയാണു ലിബറലുകൾ അധികാരത്തിലെത്തിയത്.