ബ്രെക്സിറ്റ് കരാറിന് വീണ്ടും വോട്ടെടുപ്പ്: ജോൺസന്റെ ആവശ്യം സ്പീക്കർ തള്ളി
Mail This Article
ലണ്ടൻ ∙ ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം പാർലമെന്റ് സ്പീക്കർ ജോൺ ബെർകൗ നിരസിച്ചു. ശനിയാഴ്ച പാർലമെന്റ് നിരസിച്ച കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ബ്രെക്സിറ്റ് കാലാവധി നീട്ടാനുള്ള പ്രമേയവും ശനിയാഴ്ച പാർലമെന്റ് പാസാക്കിയിരുന്നു. ബ്രെക്സിറ്റിനുള്ള നിശ്ചിത കാലാവധി ഈ മാസം 31 ആണ്.
പാർലമെന്റ് നിർബന്ധിതനാക്കിയതിനെ തുടർന്ന് ജോൺസൻ കാലാവധി 3 മാസം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയന് ഒപ്പിടാതെ കത്തയയ്ക്കുകയും പിന്നാലെ സമയപരിധിക്കുള്ളിൽ ബ്രെക്സിറ്റ് പൂർത്തിയാക്കാനാണ് താൽപര്യമെന്ന് അറിയിച്ച് മറ്റൊരു കത്തു നൽകുകയും ചെയ്തിരുന്നു. ജോൺസന്റെ കത്ത് ലഭിച്ചുവെന്നും അതിൽ ഇയു അംഗരാജ്യങ്ങളുടെ അഭിപ്രായം തേടുയാണെന്നും യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ഡോണൾഡ് ടസ്ക് അറിയിച്ചു.