ഓർമിപ്പിക്കുന്നത് ബിൻ ലാദനെതിരായ ‘ഓപ്പറേഷൻ ജെറോനിമോ’
Mail This Article
എട്ടു വർഷം മുൻപ് ഉസാമ ബിൻ ലാദനെ ഉന്മൂലനം ചെയ്യാൻ യുഎസ് സൈന്യം നടപ്പാക്കിയ ‘ഓപ്പറേഷൻ ജെറോനിമോ’യെ ഓർമിപ്പിച്ചു സിറിയയിലെ ആക്രമണവും. പാക്കിസ്‌ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലാദനെ 2011 മേയ് രണ്ടിനു പുലർച്ചെ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ നിന്ന് പറന്നെത്തിയ യുഎസിന്റെ ‘സീൽസ്’ കമാൻഡോ സംഘമാണു കൊലപ്പെടുത്തിയത്. 23 കമാൻഡോകൾ ലാദൻ ഒളിവിൽ കഴിഞ്ഞ കോട്ടയ്‌ക്കു തുല്യമായ വസതി വളഞ്ഞു. മൂന്നാം നിലയിൽ ലാദനെ കണ്ടു. ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം കഴിഞ്ഞ് രണ്ടു മാസത്തിനകം ലാദന്റെ ഭാര്യമാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പാക്കിസ്‌ഥാനിലേക്കു നീങ്ങിയിരുന്നു. 2002 മധ്യത്തോടെ ലാദനും ഇവരോടൊപ്പം ചേർന്നു. ഇസ്‌ലാമാബാദിൽനിന്ന് 65 കിലോമീറ്ററകലെ ഹരിപുരിലായിരുന്നു ആദ്യം താമസം. 2005ലാണ് അബട്ടാബാദിലെത്തിയത്.