ബ്രെക്സിറ്റിന് ഇടവേള; ബ്രിട്ടൻ ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്
Mail This Article
ലണ്ടൻ ∙ നാലു വർഷത്തിനിടയിലെ മൂന്നാമത്തെ തിരഞ്ഞെടുപ്പിനു ബ്രിട്ടനിൽ കളമൊരുങ്ങി. ഒട്ടേറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഡിസംബർ 12നു തിരഞ്ഞെടുപ്പു നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദേശത്തിനു ജനസഭയുടെ അംഗീകാരമായി. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രെക്സിറ്റിന്റെ സമയപരിധി ജനുവരി 31 വരെ നീട്ടുന്നതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു പിന്നാലെയാണു ബ്രിട്ടനിൽ തിരഞ്ഞെടുപ്പിനു തീയതിയായത്.
തിരഞ്ഞെടുപ്പു ബിൽ പ്രഭുസഭയിലും പാസായാൽ എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമാകും. ഭരണത്തിലുള്ള കൺസർവേറ്റിവ് പാർട്ടിയും, ലേബറും ലിബറൽ ഡെമോക്രാറ്റുകളും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ബ്രെക്സിറ്റ് കേന്ദ്രീകരിച്ചുതന്നെയാണു പ്രചാരണത്തിനിറങ്ങുക. സ്ഥാനമൊഴിയുന്ന ജനസഭ സ്പീക്കർ ജോൺ ബെർകോവിനു പകരം ആളെ കണ്ടെത്തുന്നത് വരുന്ന 4നാണ്. തുടർന്ന് 6ന് പാർലമെന്റ് പിരിച്ചുവിടും.