പാക്ക് ട്രെയിനിൽ തീപിടിത്തം; 73 മരണം
Mail This Article
ലഹോർ ∙ പാക്കിസ്ഥാനിൽ ട്രെയിനിൽ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 73 പേർ മരിച്ചു. 40 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെ 6 മണിയോടെ കോച്ചിനുള്ളിൽ പ്രഭാതഭക്ഷണം തയാറാക്കാൻ യാത്രക്കാരിൽ ചിലർ ശ്രമിക്കുമ്പോഴാണ് അപകടം. യാത്രക്കാരിൽ ഏറെയും ലഹോറിൽ മതസമ്മേളനത്തിനു പോകുന്നവരായിരുന്നു.
കറാച്ചിയിൽ നിന്നു ലഹോറിലേക്കുള്ള ടെസ്ഗാം എക്സ്പ്രസിന്റെ 3 കോച്ചുകൾക്കാണ് റഹിം യാർ ഖാൻ പട്ടണത്തിനു സമീപം തീപിടിച്ചത്. ഇവയിൽ മാത്രം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 പേരുണ്ടായിരുന്നു. സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് തീപടർന്ന ശേഷവും 2 കിലോമീറ്റർ കൂടി പിന്നിട്ട ശേഷമാണ് ട്രെയിൻ നിന്നത്. ഇതിനിടെ, പുറത്തേക്കു ചാടിയവരാണ് മരിച്ചവരിൽ ഏറെയും.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് യാത്രക്കാരിൽ ചിലർ ആരോപിച്ചു. പ്രത്യേക ഗന്ധം അനുഭവപ്പെടുന്നതായി തലേന്നു രാത്രി തന്നെ പരാതിപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. പാക്കിസ്ഥാനിൽ കഴിഞ്ഞ 15 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ അപകടമാണിത്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണത്തിന് ഉത്തരവിട്ടു.