കുട്ടികൾ കുടുങ്ങിയ തായ് ഗുഹ സഞ്ചാരികൾക്കായി തുറന്നു
Mail This Article
ബാങ്കോക്ക് ∙ ഒന്നര വർഷം മുൻപു 12 ബാലന്മാരും അവരുടെ ഫുട്ബോൾ പരിശീലകനും രണ്ടാഴ്ചയിലേറെ കുടുങ്ങിയ തായ്‌ലൻഡിലെ താം ലുവാങ് ഗുഹ സഞ്ചാരികൾക്കായി തുറന്നു. സംഭവബഹുലമായ രക്ഷാപ്രവർത്തനത്തിലൂടെ ലോകപ്രസിദ്ധമായ ഗുഹ തുറന്നപ്പോൾ ആദ്യ ദിവസം എത്തിയത് 2000 പേർ!
ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയുടെ പ്രവേശന കവാട മേഖലയിൽ മാത്രമേ സന്ദർശകരെ തൽക്കാലം അനുവദിക്കൂ. അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയിട്ടു മാത്രം സാഹസിക സഞ്ചാരികളെ അനുവദിക്കാനാണ് തീരുമാനം.13 അംഗ സംഘത്തെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച ഉപകരണങ്ങളുടെയും മറ്റും പ്രദർശനമൊരുക്കുന്നതും ആലോചനയിലുണ്ട്.
അന്ന് ആ മഴയത്ത്....
2018 ജൂണിൽ ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങും വഴിയാണു 12 സ്കൂൾ വിദ്യാർഥികളും പരിശീലകനും വെറുതേ ഗുഹയ്ക്കുള്ളിൽ കയറിയത്. തൊട്ടുപിന്നാലെ മഴ തുടങ്ങിയതോടെ ഗുഹയ്ക്കുള്ളിൽ വെളളം നിറഞ്ഞു സംഘം കുടുങ്ങിപ്പോയി.
കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരിക്കുകയും അവരുടെ സൈക്കിളുകളും ബാഗുകളും ഗുഹാമുഖത്തു കണ്ടെത്തുകയും ചെയ്തതോടെയാണു രാജ്യാന്തര സഹകരണത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. രണ്ടാഴ്ച ഭക്ഷണവും വെള്ളവുമില്ലാതെ ക്ഷീണിച്ച് അവശരായെങ്കിലും എല്ലാവരും ജീവനോടെ രക്ഷപ്പെട്ടു.