ബഗ്ദാദിയുടെ സഹോദരിയും പിടിയിൽ
Mail This Article
ഇസ്തംബുൾ ∙ യുഎസ് സൈന്യം വധിച്ച ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ സഹോദരി റസ്മിയ അവാദും (65) പിടിയിൽ. അസാസ് നഗരത്തിനു സമീപം നടത്തിയ തെരച്ചിലിൽ റസ്മിയയുടെ ഭർത്താവും മരുമകളും 5 കുട്ടികളും പിടിയിലായതായി തുർക്കി സൈന്യം വെളിപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തുവരുന്നു. ഭീകരസംഘടനയുടെ പ്രവർത്തനം സംബന്ധിച്ച നിർണായക വിവരങ്ങൾ ഇവരിൽ നിന്നു ലഭിച്ചേക്കും.
വടക്കുപടിഞ്ഞാറൻ സിറിയയിലുള്ള അസാസ് 2016 മുതൽ തുർക്കിയുടെ നിയന്ത്രണത്തിലാണ്. ഇവിടെയടുത്ത് ഇദ്‍ലിബ് പ്രവിശ്യയിലെ ഒളിത്താവളത്തിലാണ് ബഗ്ദാദി (48) സ്വയം പൊട്ടിത്തെറിച്ചു മരിച്ചത്. കഴിഞ്ഞമാസം 27ന് യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തിയ വിവരമനുസരിച്ച് ബഗ്ദാദിയുടെ 2 ഭാര്യമാരും അംഗരക്ഷകരും 3 കുട്ടികളും അന്നു കൊല്ലപ്പെട്ടു. ബഗ്ദാദിയുടെ പിൻഗാമിയായി അബു ഇബ്രാഹിം അൽ ഹാഷമി അൽ ഖുറൈഷിയെ നിയമിച്ചതായി ഐഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.