ഇന്ത്യൻ വംശജയായ വിദ്യാർഥിനിയെ യുഎസിൽ പീഡിപ്പിച്ചുകൊന്നു
Mail This Article
വാഷിങ്ടൻ ∙ ഹൈദരാബാദ് സ്വദേശിയായ ബിരുദ വിദ്യാർഥിനി റുത്ത് ജോർജിനെ (19) ഇല്ലിനോയ് സർവകലാശാല ക്യാംപസിനുള്ളിൽ പീഡിപ്പിച്ചു കൊലപ്പെടുത്തി. വാഴ്സിറ്റിയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയെ ക്യാംപസിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം വാഹനത്തിന്റെ പിൻസീറ്റിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഡോണൾഡ് തുർമൻ (26) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കു വാഴ്സിറ്റിയുമായി ബന്ധമൊന്നുമില്ല. വെള്ളിയാഴ്ച കോളജിലേക്കു പോയ റുത്ത് തിരികെ വരാത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ അറിയിച്ചത്. ഫോൺ എടുക്കാതായതോടെ ലൊക്കേഷൻ കണ്ടെത്തി പരിശോധിച്ചപ്പോൾ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 1.35ന് വാഹനം പാർക്ക് ചെയ്തിരുന്ന ഗാരിജിലേക്കു റുത്ത് പോകുന്നതും കൊലയാളി പിന്തുടരുന്നതും തുടർന്നു 2.10ന് അയാൾ തിരികെപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയെ മെട്രോ സ്റ്റേഷനിൽ നിന്നു പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. 30 വർഷം മുൻപ് യുഎസിലേക്കു കുടിയേറിയതാണു റുത്തിന്റെ കുടുംബം.