ADVERTISEMENT

വാഷിങ്ടൻ ∙ അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് ‘ലേറ്റ്’ ആയിട്ടാണെങ്കിലും ‘ലേറ്റസ്റ്റ്’ ആയി അവതരിപ്പിച്ചിരിക്കുന്നു ന്യൂയോർക്ക് സിറ്റി മുൻ മേയറും ശതകോടീശ്വരനുമായ മൈക്കൽ ബ്ലൂംെബർഗ്.  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ഡോണൾഡ് ട്രംപിനെ നേരിടാനാണു അതേ ‘നമ്പർ’ ഇറക്കി സ്വന്തം പണപ്പെട്ടിയുമായി ഈ ഡെമോക്രാറ്റിക് പാർട്ടിക്കാരൻ വരുന്നത്.

ഫെബ്രുവരി 3ന് ആരംഭിക്കുന്ന പാർട്ടി പ്രൈമറികൾ (അന്തിമ സ്ഥാനാർഥിയെ കണ്ടെത്താനുള്ള വോട്ടെടുപ്പുകളുടെ ഒന്നാം ഘട്ടം) ജയിച്ചു കയറുമോയെന്ന കാര്യം സംശയമാണെങ്കിലും ബ്ലൂംബെർഗ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു രംഗം ഉഷാറായി.

ഇന്ത്യയോടെങ്ങനെ?

വലിയ ഇഷ്ടം. ഏതാണ്ടു പതിവായി ഇന്ത്യ സന്ദർശിക്കുന്നയാളാണ്. അതിലുപരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും.

പ്രസിഡന്റാകാൻ വൻതിരക്ക്

റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന് പാർട്ടിയിൽ എതിരാളികളുണ്ടെങ്കിലും ഭീഷണിയല്ല. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ബ്ലൂംബെർഗ് ഉൾപ്പെടെ 18 സ്ഥാനാർഥികൾ. ഇവരിൽ ജോ ബൈഡൻ, എലിസബത്ത് വാറൻ തുടങ്ങിയ പ്രമുഖരെയാണ് ആദ്യം എതിരിടേണ്ടത്. പണച്ചാക്കുകൾ തിരഞ്ഞെടുപ്പു വിലയ്ക്കുവാങ്ങുന്നതിനെതിരെ വാറൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു.  

ബ്ലൂംബെർഗ് (77) സംഭാവന സ്വീകരിക്കില്ല

∙ ആസ്തി 5400 കോടി ഡോളർ (3,87,450 കോടി രൂപ); അമേരിക്കൻ സമ്പന്നപ്പട്ടികയിൽ 8ാം സ്ഥാനം. ജൂതവംശജൻ. 

∙ സാമ്പത്തിക വാർത്താവിതരണ ഏജൻസിയായ ‘ബ്ലൂംബെർഗ്’ ഉൾപ്പെടെയുള്ള മാധ്യമ ശൃംഖലയുടെ ഉടമ.

∙ ടെലിവിഷനിൽ ഒരാഴ്ചത്തെ പ്രചാരണത്തിന് ഇറക്കിയത് 3.7 കോടി ഡോളർ. ട്രംപിനെതിരെ ഡിജിറ്റൽ പരസ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനായി ചെലവഴിക്കാൻ പോകുന്നത് 12 കോടി ഡോളർ. 

∙ ആകെ 27 കോടി ചെലവിട്ടു പ്രചാരണം നടത്തിയാണ് 3 തവണ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ജയിച്ചത്. സംഭാവനകൾ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ട്രംപ് (73) സംഭാവന സ്വീകരിക്കും

∙ ആസ്തി 300 കോടി ഡോളർ (21,525 കോടി രൂപ)

∙ റിയൽ എസ്റ്റേറ്റ് സമ്രാട്ടിൽ നിന്നു യുഎസ് പ്രസിഡന്റായി മാറിയ പ്രതിഭാസം. 

∙ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ചെലവിട്ടത് 6.6 കോടി ഡോളർ. റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറികൾ ജയിച്ചതോടെ സ്വന്തം പണം മുടക്കുന്നതു നിർത്തി ധനസമാഹരണം തുടങ്ങി.  പ്രചാരണ അക്കൗണ്ടിലെത്തിയത് 35 കോടി ഡോളർ.

English Summary: Bloomberg fo US president candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com