ലണ്ടനിലെ കത്തിക്കുത്ത്: ഉത്തരവാദിത്തമേറ്റ് ഐഎസ്
Mail This Article
ലണ്ടൻ ∙ മധ്യലണ്ടനിൽ നടത്തിയ ആക്രമണത്തിൽ രണ്ടു പേരെ കുത്തിക്കൊന്ന യുവാവ് തങ്ങളുടെ പോരാളിയാണെന്ന് അവകാശപ്പെട്ട് ഭീകരസംഘടനയായ ഐഎസ്. ഇന്റർനെറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അവകാശവാദം. എന്നാൽ തെളിവുകളൊന്നും നൽകിയിട്ടില്ല.
പൊലീസിന്റെ വെടിയേറ്റു മരിച്ച അക്രമി ഉസ്മാൻ ഖാൻ (28) ഭീകരപ്രവർത്തന കേസിൽ 2012 ൽ അറസ്റ്റിലായിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള അൽ ഖായിദ ഭീകരപദ്ധതിയിൽ പങ്കാളിയായതിനാണു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബറിൽ പരോളിൽ പുറത്തിറങ്ങിയ ഇയാളെ നിരീക്ഷിക്കാൻ ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.
തടവുപുള്ളികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശിൽപശാലയിൽ പങ്കെടുത്ത്, ജയിലനുഭവങ്ങൾ പങ്കുവച്ചതിനു പിന്നാലെയാണ് അതേ കെട്ടിടത്തിൽ കത്തിയാക്രമണം നടത്തിയത്. ശിൽപശാല കോഓർഡിനേറ്ററായ ജാക്ക് മെറിറ്റാ(25)ണു കൊല്ലപ്പെട്ടവരിൽ ഒരാൾ. പരുക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരമാണ്.