ഇംപീച്ച്മെന്റിനുള്ള മൊഴിയെടുപ്പ്: നാളെ ഹാജരാകില്ലെന്ന് ട്രംപ്
Mail This Article
വാഷിങ്ടൻ ∙ ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റി നാളെ നടത്തുന്ന ഇംപീച്ച്മെന്റ് മൊഴിയെടുപ്പിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരുന്നുണ്ടോയെന്ന് അറിയിക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടപ്പോഴാണ് അഭിഭാഷകനെപ്പോലും അയയ്ക്കുന്നില്ലെന്നു ട്രംപിന്റെ മറുപടി. നിഷ്പക്ഷതയില്ലാതെയും അടിസ്ഥാന നടപടിക്രമങ്ങൾ പാലിക്കാതെയുമാണു കമ്മിറ്റി മുന്നോട്ടുപോകുന്നതെന്നു ചൂണ്ടിക്കാട്ടിയാണു വിട്ടുനിൽക്കുന്നത്.
ട്രംപ് നാറ്റോ സമ്മേളനത്തിനായി ലണ്ടനിലായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പിനു സമയം നിശ്ചയിച്ചതിനെയും വിമർശിച്ചു. അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ജോ ബൈഡനെതിരെ യുക്രെയ്നിൽ അഴിമതിക്കേസും അന്വേഷണവും കൊണ്ടുവരാൻ ആ രാജ്യത്തെ പ്രസിഡന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കു കാരണമായത്.