അധികാരഭ്രഷ്ടരായി, ആരോഗ്യം മോശമായി പാക്ക് നേതാക്കൾ
Mail This Article
മുഷറഫിന് അജ്ഞാതരോഗം
കറാച്ചി / ദുബായ് ∙ ചികിത്സയ്ക്കായി ദുബായിലെത്തിയ ശേഷം ഇതുവരെ പാക്കിസ്ഥാനിലേക്കു മടങ്ങിയിട്ടില്ലാത്ത മുൻ പട്ടാള മേധാവി ജനറൽ പർവേസ് മുഷറഫിനെ അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഓൾ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (എപിഎംഎൽ) പാർട്ടി വെളിപ്പെടുത്തി. ഹൃദയസംബന്ധമായ രോഗങ്ങളും രക്താതിമർദവുമാണു മുഷറഫിനെ അലട്ടുന്നത്. 2007 ൽ ഭരണഘടന റദ്ദാക്കിയതിനു രാജ്യദ്രോഹക്കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ഷരീഫ് ലണ്ടനിലെ ആശുപത്രിയിൽ
ലണ്ടൻ / ഇസ്‌ലാമാബാദ് ∙ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ ആരോഗ്യം മോശമായ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനു ലണ്ടനിലെ ആശുപത്രിയിൽ നിർണായക പരിശോധനകൾ നടത്തി. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറയുന്നതിന്റെ കാരണം കണ്ടെത്താൻ പോസിട്രോൻ എമിഷൻ ടോമോഗ്രഫി (പെറ്റ്), സിടി സ്കാനുകൾ നടത്തി. ഷരീഫിനെ യുഎസിൽ കൊണ്ടുപോകാൻ ആലോചനയുണ്ട്.
സർദാരിക്ക് പ്രമേഹം, ഹൃദ്രോഗം
ഇസ്‌ലാമാബാദ് ∙ അഴിമതിക്കേസുകളിൽ ജയിലിലായ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി വിദഗ്ധ ചികിത്സയ്ക്കായി ജ്യാമ്യാപേക്ഷ നൽകി. പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ള സർദാരിയെ മക്കളായ ബിലാവലും ബക്താവറും ആസീഫയും സന്ദർശിച്ചിരുന്നു. പ്രമേഹബാധിതനായ സർദാരിക്ക് ഹൃദയസംബന്ധമായ രോഗങ്ങളുമുണ്ട്.
English Summary: Pakistan political leaders facing healt issues