വരുന്നു, യുഎസിന് ‘ക്രിസ്മസ് സമ്മാനം’; മുന്നറിയിപ്പുമായി കിമ്മിന്റെ ശ്വേതാശ്വ പ്രയാണം
Mail This Article
സോൾ ∙ പുതുമഞ്ഞിന്റെ വെള്ളക്കുപ്പായമണിഞ്ഞ പക്തു പർവതസാനുക്കളിൽ മഞ്ഞിൻനിറമുള്ള വെള്ളക്കുതിരകളും സവാരിക്കാരും. ഏറ്റവും മുന്നിലായി, കണ്ണടവച്ചും കമ്പിളിത്തൊപ്പി വയ്ക്കാതെയും ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉൻ. തൊട്ടുപിന്നിൽ ഭാര്യ റി സോൾ ജുവും ഉന്നത ഉദ്യോഗസ്ഥരും.
ചൈനയോടു ചേർന്നു സ്ഥിതി ചെയ്യുന്ന കൊറിയൻ വിശുദ്ധ പർവതം കിം സന്ദർശിച്ചതോടെ സുപ്രധാന പ്രഖ്യാപനങ്ങൾ പിന്നാലെയുണ്ടാകുമെന്നാണു കരുതുന്നത്. കുടുംബചിഹ്നമായ വെള്ളക്കുതിരയുടെ പുറത്ത് ഒക്ടോബറിലും അദ്ദേഹം ഇവിടെയെത്തിയിരുന്നു.
ആണവമിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കാനിരിക്കെ യുഎസ് കടുത്ത ഉപരോധം തുടരുന്നതിൽ അമർഷം രേഖപ്പെടുത്തി കൊറിയൻ മുന്നറിയിപ്പുകളുമെത്തി. യുഎസിനുളള ‘ക്രിസ്മസ് സമ്മാനം’ വരുന്നുണ്ടെന്നാണു കിമ്മിന്റെ പർവതയാത്രയ്ക്കു പിന്നാലെ ഉത്തര കൊറിയ അറിയിച്ചത്. ഉത്തര കൊറിയ വിദേശകാര്യ വകുപ്പിലെ ഒന്നാം ഉപമന്ത്രി റി തേ സോങ്ങാണു ഭീഷണിയുടെ സ്വരമുള്ള സമ്മാനവാഗ്ദാനവുമായി രംഗത്തെത്തിയത്.
2017 ൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ പരീക്ഷണം ഉത്തര കൊറിയ നടത്തിയത് യുഎസിനുള്ള സമ്മാനമെന്നു വിശേഷിപ്പിച്ചായിരുന്നു.
English Summary: North Korean missile and Kim Jong-un's 'Christmas gift' decision