പേൾഹാർബറിൽ യുഎസ് നാവികൻ 2 പേരെ വധിച്ചു, സ്വയം മരിച്ചു
Mail This Article
ഹൊണോലുലു ∙ ഹവായിയിലെ ചരിത്രപ്രസിദ്ധമായ പേൾഹാർബർ സൈനിക താവളത്തിൽ യുഎസ് നാവികൻ നടത്തിയ വെടിവയ്പിൽ 2 പ്രതിരോധ വകുപ്പ് ജീവനക്കാർ കൊല്ലപ്പെട്ടു. പിന്നീട് ഇയാൾ സ്വയം വെടിവച്ചു മരിച്ചു. ഒരാൾക്കു പരുക്കേറ്റു.
രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാൻ പേൾഹാർബറിൽ ബോംബിട്ടതിന്റെ ഓർമ പുതുക്കാൻ ആയിരങ്ങൾ ഒത്തുചേരുന്ന ചടങ്ങിനു 3 ദിവസം മുൻപാണ് വെടിവയ്പ്. ഈ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനാ മേധാവി എയർമാർഷൽ ആർ.കെ. എസ്. ഭദൗരിയയും എത്തിയിട്ടുണ്ട്.
വെടിവയ്പിന്റെ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരുടെയും നാവികന്റെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പേൾഹാർബർ കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കു കൊണ്ടുവന്ന യുഎസ്എസ് കൊളംബിയ അന്തർവാഹിനിയിലെ സൈനികനാണ് ഇയാൾ.
സൈനിക വേഷത്തിലായിരുന്ന ഇദ്ദേഹം കൊലപാതകത്തിനുശേഷം സ്വയം വെടിവയ്ക്കുന്നതു കണ്ടെന്നു ദൃക്സാക്ഷികൾ മൊഴി നൽകി. യുഎസ് നാവികസേനയുടെ പസിഫിക് ഫ്ലീറ്റിന്റെ ആസ്ഥാനമാണ് പേൾഹാർബർ. നാവിക– വ്യോമസേനാ സംയുക്ത താവളം കൂടിയാണിത്.
English Summary: US naval officer shoots down two people, then kills himself